ചാനല്‍ വിലക്കിന് പിന്നിലെ പരാതി ബിജെപി നേതാവിന്‍റെ ഭാര്യയുടേത് ? സനാതന ധര്‍മ്മത്തെ വികലമാക്കി
ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലേക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമായിരുന്നു സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നും ഉയര്‍ന്നു വന്നത്. പ്രതിഷേധം ശക്തമായതോടെ വിലക്കില്‍ വിശദീകരണവുമായി വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ രംഗത്ത് എത്തിയെങ്കിലും വിചിത്രമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.
വിലിക്കിനെ സംബന്ധിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും സംഭവിച്ചതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന്‍റെ പരാതിയിലാണ് രണ്ട് ടിവി ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകലും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
പരാതി
ശനിയാഴ്‌ച പുലർച്ചെ 1.30ഓടെ ഏഷ്യാനെറ്റിന്റെയും രാവിലെ 9.30ഓടെ മീഡിയാവണ്ണിന്‍റെയും വിലക്ക് നീക്കിയെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിക്കെതിരെ ഇപ്പോഴും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലുകള്‍ വിലക്കിയതെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കൃഷ്‌ണകുമാറിന്റെ ഭാര്യ
ദേശാഭിമാനിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്‌ണകുമാറിന്റെ ഭാര്യ മിനി കൃഷ്‌ണകുമാറാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കിയതെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൃശ്യങ്ങള്‍ സഹിതം
ദൃശ്യങ്ങള്‍ സഹിതമാണ് മിനി കൃഷ്ണകുമാര്‍ ഇരുചാനലുകള്‍ക്കും പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കലാപമേഖലയിൽനിന്നുള്ള വാർത്തകൾ ഹിന്ദുമതത്തിന്റെ സനാതനധർമത്തെ വികലമാക്കുന്നുവെന്നും ഇവ മതസ്‌പർധ വളർത്തുന്നുവെന്നും പരാതിയിൽ പറഞ്ഞു. ഇതിനെത്തുടർന്നാണ് രണ്ട് ന്യൂസ് ചാനലുകളെ 48 മണിക്കൂർ വിലക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിലക്കിനിടയാക്കിയത്
'ഫെബ്രുവരി 29ന് മാധ്യമം ഡൽഹി ലേഖകൻ ഹസനുൽബന്ന നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ഡൽഹി പൊലീസിനെയും ആർഎസ്‌എസിനെയും വിമർശിച്ചുവെന്ന കാരണം കാണിച്ചാണ് മീഡിയ വണ്ണിനെ വിലക്കിയത്. അന്നുതന്നെ രാവിലെ ഒമ്പതിന് പ്രക്ഷേപണംചെയ്‌ത പ്രത്യേക വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കിനിടയാക്കിയത്. ഹിന്ദുക്കൾ കത്തിച്ചതെന്ന് പറഞ്ഞ് ഡൽഹിയിലെ ജിആർടി സ്‌കൂളിൽ തൊപ്പി ധരിച്ച മുസ്ലിം കുട്ടി പിതാവിനൊപ്പം പുസ്‌തകം തെരയുന്നതായിരുന്നു വാർത്ത'- ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാപ്പ് പറഞ്ഞില്ലെന്ന്
അതേസമയം, വിലക്കു വന്നതിനു പിന്നാലെ ചാനൽ മാനേജ്മെന്റ്, മന്ത്രാലയവുമായി ബന്ധപ്പെട്ട് നിലപാടു വിശദീകരിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എംജി രാധാകൃഷ്ണൻ വ്യക്തമാക്കി. മന്ത്രാലയം വിശദീകരണം ചോദിച്ചപ്പോൾ നൽകിയ മറുപടിയിൽ, വാർത്തകളിൽ ഉറച്ചുനിൽക്കുന്നതായി പറയുകയും ചെയ്തിട്ടുണ്ട്. അപ്പോഴും വാര്‍ത്തകളില്‍ ചട്ടലംഘനമുണ്ടെന്ന് മന്ത്രാലയത്തിന് വിലയിരുത്തലുണ്ടെങ്കില്‍ മാപ്പു പറയുന്നുവെന്ന് സാമാന്യമര്യാദപ്രകാരം വ്യക്തമാക്കുകയാണു ചെയ്തതെന്നും രാധാകൃഷ്ണൻ വിശദീകരിച്ച്. മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ഏഷ്യാനെറ്റിന്‍റെ വിലക്ക് നീക്കിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കമല്‍നാഥാണ് ചാണക്യന്; ബിജെപി തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി, സര്‍ക്കാര്‍ നില സുക്ഷിതം
കൊറോണ: ഖത്തര്‍ എയർവേയ്സിന്റെ വിമാനത്തില്‍ എത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം