ജി സുധാകരനെതിരെയുള്ള പരാതിയില്‍ ട്വിസ്റ്റ്! പിന്‍വലിച്ചെന്ന് പോലീസും ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരിയും
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ വന്‍ ട്വിസ്റ്റുകള്‍. പരാതിക്കാരി പിന്‍മാറിയെന്ന് പോലീസ് പറഞ്ഞതിന് പിറകെ, പരാതി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി തന്നെ രംഗത്ത് വന്നു.
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വഴിവയ്ക്കുന്ന തരത്തിലും പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് അമ്പലപ്പുഴ പോലീസിന് ലഭിച്ച പരാതി. ജി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. താന്‍ ആരേയും അപമാനിച്ചിട്ടില്ലെന്നാണ് ജി സുധാകരന്‍ പറയുന്നത്. വിശദാംശങ്ങള്‍...
നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം

പാര്‍ട്ടി ഇടപെടല്‍
സിപിഎം നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് സുധാകരനെതിരെയുള്ള പരാതി പിന്‍വലിച്ചു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. പരാതി പിന്‍വലിക്കപ്പെട്ടതായി പോലീസില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിറകെ പ്രതികരണവുമായി ജി സുധാകരന്‍ രംഗത്ത് വരികയും ചെയ്തു.

പിന്‍വലിക്കില്ല
എന്നാല്‍ താന്‍ പരാതി പിന്‍വലിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. പരാതി നല്‍കിയപ്പോള്‍ തന്നെ അത് സ്വീകരിക്കാന്‍ പോലീസ് വിമുഖത കാണിച്ചിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. പരാതി പിന്‍വലിച്ചു എന്നത് പോലീസ് ബോധപൂര്‍വ്വം ഉണ്ടാക്കുന്ന കഥയാണെന്നാണ് ഇവരുടെ ആക്ഷേപം.

കടുത്ത സമ്മര്‍ദ്ദം
പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. തന്റെ വ്യാജ ഒപ്പിട്ടിട്ടാകാം പരാതി പിന്‍വലിച്ചു എന്ന് പോലീസ് പറയുന്നത് എന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നും അവര്‍ പറഞ്ഞു.

നടപടിയില്ലെങ്കില്‍
തന്റെ പരാതിയില്‍ അമ്പലപ്പുഴ പോലീസ് നടപടിയെടുത്തില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും എന്നും ഇവര്‍ പറയുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയെ സമീപിക്കാനാണ് പദ്ധതി. എന്തായാലും ഈ പരാതി വിവാദം സിപിഎമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ആരാണ് പരാതിക്കാരി
ജി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇവര്‍ ആലപ്പുഴയിലെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. ഭര്‍ത്താവ് ഇപ്പോഴും സിപിഎം അംഗമാണ്. പ്രാദേശിക നേതാവും ആണ്.

പുറത്താക്കിയത്
പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ സുധാകരന്‍ പുറത്താക്കിയത് ഇതിന് മുമ്പ് ചില ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ചതിന് പിറകെ ആയിരുന്നു പുറത്താക്കല്‍ എന്നാണ് ഉയര്‍ന്ന ആക്ഷേപം. എന്നാല്‍ അതിന് കൃത്യമായ മറുപടി സുധാകരന്‍ തന്നെ നല്‍കുന്നുണ്ട്.

ഏഴ് മാസമാണ് പ്രസ്തുത വ്യക്തി തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത് എന്ന് ജി സുധാകരന്‍ പറയുന്നു. ഓഫീസില്‍ കൃത്യമായി ഹാജരാകുന്നില്ല എന്ന് മനസ്സിലായതോടെയാണ് പുറത്താക്കിയത്. പേഴ്‌സണല്‍ സ്റ്റാഫില്‍ ആരെ ഉള്‍പ്പെടുത്തണം ഒഴിവാക്കണം എന്നത് മന്ത്രിയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അപമാനിച്ചിട്ടില്ല
മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനേയും ഭാര്യയേയും താന്‍ അപമാനിച്ചിട്ടില്ലെന്നാണ് ജി സുധാകരന്‍ പ്രതികരിച്ചത്. തനിക്കെതിരെ പലപാര്‍ട്ടികളില്‍ പെട്ടവരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പരാതിക്കാരെ അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും സുധാകരന്‍ പറയുന്നു.

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആണെന്നായിരുന്നു ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞത്. പൊളിറ്റിക്കല്‍ ക്രിമിനലിസും ഇത്ര പെട്ടെന്ന് സജീവമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു പരാതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം,
നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications