തിരുവനന്തപുരം അമരവിളയിൽ നിന്നും 1000 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം, കേരളത്തിലേക്ക് മിനി ലോറിയിൽ കടത്തിയ 1000 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ അമരവിള എക്സൈസ് അധികൃതർ പിടികൂടി. ലോറി ഡ്രൈവർ തിരുനെൽവേലി ആലംകുളം കാമരാജ് നഗറിൽ കാളിയമ്മൻ കോവിൽ സ്വദേശിയായ മാരിയപ്പൻ (32), കിളി തിരുനെൽവേലി ആലംകുളം കാമരാജ് നഗറിൽ ആർ. രവിചന്ദ്രൻ (38) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ദേശീയപാതയിൽ നടന്ന വാഹന പരിശോധനക്കിടെ വെളുപ്പിന് നാലിനായിരുന്നു സംഭവം. ഉദിയൻകുളങ്ങരയിൽ വച്ച് എക്സൈസിനെ കണ്ട് നിറുത്താതെ പോയ ലോറിയെ അമരവിള ജെ.ബി.എസ് സ്‌കൂളിന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. 15 ചാക്കുകളിലായും 15 കാർഡ് ബോർഡ് പെട്ടികളിലായും കൊണ്ടുവന്ന 1000 കിലോ ഹാൻസിന്റെ 45,000 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇവയ്‌ക്ക് പൊതുവിപണിയിൽ 18 ലക്ഷം രൂപ കണക്കാക്കുന്നു. വെള്ളരിക്ക, സവാള, മത്തങ്ങ എന്നിവയടങ്ങിയ ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

എക്സൈസ് അധികൃതർക്ക് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് വാഹനം പിടിച്ചെടുത്തത്. അമരവിള എക്സൈസ് റേഞ്ച് സി.ഐ എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സി. ജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബി.എൻ. മഹേഷ്, ഡി.കെ. ജസ്റ്റിൻരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, വിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പാറശാല പൊലീസിന് കൈമാറി.












Click it and Unblock the Notifications