ജലീലിനെതിരെ കേന്ദ്ര അന്വേഷണം; മടിയില്‍ കനമില്ല, ആരെ പേടിക്കാനെന്ന് ജലീല്‍
ദില്ലി: അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശനാണ്യച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ധനമന്ത്രാലയമാണ് ജലീലിന് എതിരെ അന്വേഷണം നടത്തുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിക്കെതിരെ അന്വേഷണം നടത്തും. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി പരാതികള്‍ മന്ത്രിക്കെതിരെ കേന്ദ്ര സര്‍ക്കാറിന് എത്തിയിരുന്നു.
ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ നടപടികള്‍ അടുത്തായാഴ്ച ഉണ്ടാകുമെന്നാണ് സൂചന. മന്ത്രിയുടെ ഭാഗത്ത് നിന്നും വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. യുഎഇ കോണ്‍സുലില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്നായിരുന്നു ജലീല്‍ തന്നെ വ്യക്തമാക്കിയത്.

Recommended Video
അതേ സമയം ഏതന്വേഷണത്തെയും നേരിടുമെന്ന് കെ ടി ജലീല്‍ പ്രതികരിച്ചു. യുഎഇ കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
ഞാനും എൻ്റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications