ഉദയ്പൂർ കൊല;ജിഹാദികൾക്ക് ധൈര്യം നൽകിയത് കോൺഗ്രസ്,കേരളത്തിലും സമാന സാഹചര്യമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സർക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ക്രൂരമായ നരഹത്യയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉദയ്പൂരിൽ ഹിന്ദു തയ്യൽക്കാരനെ കടയിൽ കയറി ജിഹാദികൾ ക്രൂരമായി നരഹത്യ ചെയ്തത് കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല ചെയ്യപ്പെട്ട കനയ്യ കുമാർ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അത് അവഗണിച്ചതാണ് മതത്തിന്റെ പേരിൽ ഈ കൊടുക്രൂരത നടക്കാൻ കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു.

രാജസ്ഥാനിൽ ഭൂരിപക്ഷസമുദായാംഗങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികൾ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണ്.
കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സർക്കാർ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ജിഹാദികൾ ആൾക്കൂട്ട മർദ്ധനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ്.
ഹിന്ദുവായ ഡിവൈഎഫ്ഐക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ജിഹാദികൾ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നു. മറ്റു മതക്കാരെ ഭയപ്പെടുത്താൻ വേണ്ടിയുള്ള ഭീകരവാദ പ്രവർത്തനം തന്നെയാണ് ബാലുശ്ശേരിയിലും ഉദയ്പൂരിലും സംഭവിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിഷയത്തിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നൂം മറിച്ച് രാജ്യത്ത് ബിജെപി ഗവൺമെന്റിന് കീഴിൽ വിതയ്ക്കപ്പെടുന്ന ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു. അസഹിഷ്ണതയുടെ എല്ലാ അതിർവരമ്പുകളും വർഗീയ വിദ്വേഷത്തിന്റ പേരിൽ ലംഘിക്കുന്നവർ സമൂഹത്തിന് എന്നും ആപത്താണെന്നും അദ്ദേഹം കുറിച്ചു.
ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂർണരൂപം-രാജസ്ഥാനിലെ ഉദയ്‌പൂരിൽ മതവെറിയുടെ പേരിൽ ഇന്നലെ നടന്ന ഞെട്ടിപ്പിക്കുന്നതും പ്രാകൃതവുമായ ഒരു ക്രൂര കൊലപാതകത്തിന്റെ വീഡിയോ ഭീതിയോടും ഭയാനകതയോടും കൂടി മാത്രമേ കാണാനാകൂ. രണ്ട് തീവ്രവാദികൾ ഒരു ഹിന്ദു തയ്യൽക്കാരനെ മതവിദ്വേഷത്തിന്റെ പേരിൽ കടയിൽ കയറി കഴുത്തറത്ത് കൊല്ലുന്ന ദൃശ്യം ഘാതകർതന്നെ സ്വയം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് ചെയ്തത്. എന്നിട്ടും കലിതീരാതെ കൊലയാളികൾ തങ്ങളുടെ കയ്യിലെ കഠാര ഉയർത്തി പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തുന്നത്, മതതീവ്രവാദം താലിബാനിസത്തിന്റെ തീവ്രതയിൽ നമ്മുടെ മതേതര സമൂഹത്തിന്റെ മതിലുകൾക്കുള്ളിലേക്ക് കടന്നു കയറുന്നു എന്ന ആപൽക്കരമായ ഒരു യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഈ രണ്ട് മതഭ്രാന്തന്മാരെയും അവർക്ക് നേതൃത്വം കൊടുത്തവരെയും അവർക്കുപിന്നിലെ എല്ലാ ദുഷിച്ച ശക്തികൾക്കെതിരെയും ശക്തമായ അടിച്ചമർത്തൽ ഇണ്ടാകും.രാജസ്ഥാനിൽ കോൺഗ്രസ്സ് ആണ് ഭരിക്കുന്നത്. കുറ്റവാളികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. കോൺഗ്രസ്സിന് മുന്നിൽ രാജ്യം ആദ്യം.മതവും രാഷ്ട്രീയവും പാർട്ടിയും എല്ലാം പിന്നെ.അതുകൊണ്ടുതന്നെ കുറ്റവാളികൾക്ക് ഏറ്റവും അർഹമായ ശിക്ഷ നീതിപീഠത്തിൽ നിന്ന് ലഭിക്കുന്നതിനായുള്ള ശക്തമായ നിയമ നടപടികൾ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാർ കൈക്കൊള്ളും. നമ്മുടെ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും മഹത്തായ മതേതര സംസ്കാരവും കാശാപ്പുചെയ്യുന്നവർ ആരായാലും അവരെ തുടച്ചു നീക്കുക തന്നെവേണം. ഈ ദാരുണവും നിഷ്ഠൂരവുമായ കൊലപാതകത്തെ ഞാൻ ശക്തമായി അപലപിക്കുന്നു.
ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് രാജ്യത്ത് ബിജെപി ഗവൺമെന്റിന് കീഴിൽ വിതയ്ക്കപ്പെടുന്ന ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങളാണ്. അസഹിഷ്ണതയുടെ എല്ലാ അതിർവരമ്പുകളും വർഗീയ വിദ്വേഷത്തിന്റ പേരിൽ ലംഘിക്കുന്നവർ സമൂഹത്തിന് എന്നും ആപത്താണ്. രാജ്യത്തിനും രാജ്യത്തിന്റെ സംസ്കാരിക മൂല്യങ്ങൾക്കും മുകളിലേക്ക് മത വികാരം പടർന്നു കയറുന്നത് തടയാനും അത്തരക്കാരെ തിരിച്ചറിയാനും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സാമൂഹിക മനസാക്ഷി ഉണർന്നു പ്രവർത്തിക്കണം.
'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ












Click it and Unblock the Notifications