യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി സഖ്യം: രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍
കൽപ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടിൽ ഉൾപ്പെടെ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജ്യത്ത് വിധ്വംസന പ്രവർത്തനം നടത്തുന്ന സംഘടനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള യു ഡി എഫിന്റെ കൂട്ടുകെട്ടിനെതിരെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ ശക്തമായ അമർഷമുണ്ട്. ലോകത്താകെ ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കുകയും കേരളത്തിലടക്കം പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുകയും ചെയ്യുന്ന സംഘടനയുമായാണ് യു ഡി എഫ് കൂട്ടുകൂടുന്നത്. വർഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി രാജ്യതാത്പര്യം ബലി കഴിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി. വയനാട്ടിന്റെ വികസന കാര്യത്തിൽ എം.പിയായ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കൽപ്പറ്റയിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുയായിരുന്നു കെ സുരേന്ദ്രന്‍. കൊവിഡ് ദുരിത കാലത്ത് കുറച്ച് തുണികൾ കൊണ്ടു വന്നുവെന്നല്ലാതെ വയനാട്ടിലേക്ക് അദ്ദേഹം തിരിഞ്ഞു നോക്കുന്നു പോലുമില്ല. വയനാട്ടിലെ വോട്ടർമാർ വഞ്ചിക്കപ്പെട്ടു. അവരുടെ ആവശ്യങ്ങൾ കേൾക്കാൻ ആളില്ലാത്ത അവസ്ഥയാണ്. രാഹുലിന്റെ മണ്ഡലമായതിനാൽ സംസ്ഥാന സർക്കാർ പൂർണമായും വയനാടിനെ അവഗണിക്കുകയാണ്. സൗജന്യമായി ലഭിച്ച ഭൂമിയിൽ മെഡിക്കൽ കോളേജ് പണിയാതെ സർക്കാർ കള്ളപ്രചരണം നടത്തി.
സൗജന്യ ഭൂമിയായതിനാൽ കമ്മീഷൻ കിട്ടില്ലെന്ന് മനസിലായതുകൊണ്ടാണ് സർക്കാർ താത്പര്യം കാണിക്കാത്തത്. ആ സ്ഥലത്ത് പാരിസ്ഥിതിക പ്രശ്നമുണ്ടെന്ന് പറയുന്നത് കള്ളമാണ്. വയനാട് മെഡിക്കൽ കോളേജ് എന്ന ആദിവാസികളടക്കമുള്ള ദുർബല ജനവിഭാഗങ്ങളുടെ സ്വപ്നമാണ് പിണറായി സർക്കാർ തകർത്തത്. പരിസ്ഥിതിയെ തകർക്കുന്ന പദ്ധതികൾക്കെല്ലാം അനുവാദം കൊടുക്കുന്ന സർക്കാരാണ് പാവങ്ങളെ പരിസ്ഥിതിയുടെ ചുവപ്പു നാടയിൽ കുരുക്കുന്നത്.
Recommended Video
അഴിമതിയാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രധാന പ്രശ്നമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു ഡി എഫിന്റെയും എൽ.ഡി.എഫിന്റെയും യോഗം പൂജപ്പുര ജയിലിൽ ചേരേണ്ടി വരും. രവീന്ദ്രൻ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പല ഉദ്യോഗസ്ഥൻമാർക്കും കള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. ചില മന്ത്രിമാർക്കും ബന്ധമുണ്ട്. തെളിവുകൾ സമാഹരിക്കാനാണ് ലാവ്ലിനിൽ സിബിഐ സുപ്രീംകോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.