'പ്രകോപിപ്പിച്ച് ഉണ്ടാക്കിയതാണോയെന്ന് പരിശോധിക്കണം,യുഡിഎഫ് കാണിക്കുന്നത് അംഗബലത്തിന്റെ അഹങ്കാരം'
തിരുവനന്തപുരം; കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച യു ഡി എഫ് എംപിമാർക്ക് നേരെയുള്ള ദില്ലി പോലീസ് നടപടിയിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെ എംപിമാർക്കെതിരെ വിമർശനവുമായി ഇടത് എം പി എ എം ആരിഫ്. അംഗബലത്തിന്റെ അഹങ്കാരം കാണിക്കുകയായിരുന്നു യു ഡി എഫ് അംഗങ്ങള്‍ എന്ന് ആരിഫ് കുറ്റപ്പെടുത്തി. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ യു ഡി എഫ് എം പിമാര്‍ ഒരു സിറ്റുവേഷന്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ചിരുന്നുവെന്നും അദ്ദേഹം റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.

ജനാധിപത്യപരമായി കെ റെയിൽ വേണമെന്ന് ആവശ്യപ്പെടാൻ തുനിഞ്ഞ തന്നെ പാർലമെന്റിൽ യുഡിഎഫ് എൺപിമാർ അതിന് അനുവദിച്ചിരുന്നില്ല. അവർ എല്ലാവരും ചേർന്ന് ബഹളം വെയ്ക്കുകയായിരുന്നു. വേണ്ട എന്ന് പറയുന്ന അവകാശത്തെ പോലെ തന്നെ വേണം എന്ന് പറയാനുള്ള അവകാശത്തേയും അംഗീകരിക്കണം.. എന്നാൽ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുടെ എണ്ണം കൂടുതലായതിനാൽ അവർ തിണ്ണ മിടുക്ക് കാണിക്കുകയാണ് ചെയ്തത്.
അദ്ദേഹം പറയാനുള്ളത് പറയട്ടെയെന്ന് മന്ത്രിമാരും സ്പീക്കർമാരും ഉൾപ്പെടെ പറഞ്ഞിട്ടും അവർ ചെവിക്കൊണ്ടില്ല. ഇത്തരത്തിൽ പാർലമെന്റിൽ മര്യാദകേട് കാണിച്ചവരാണ് പാർലമെൻറിന് പുറത്ത് നടന്ന മര്യാദകേടിനെ കുറിച്ച് സംസാരിക്കുന്നത്. എന്തായാലും പാർലമെന്റിന് പുറത്ത് എംപിമാർ പ്രതിഷേധിച്ചപ്പോൾ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ല. വസ്തുതാപരമായി അറിയാതെ അതിൽ പ്രതികരിക്കാൻ സാധിക്കില്ല. വിജയ് ചൗക്കിൽ കേന്ദ്രീകരിക്കുകയും പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയുമൊക്കെ ചെയ്യുന്നത് സാധാരണ ജനപ്രതിനിധികൾ ചെയ്യാറുള്ളതാണ്.അതിനെ ആരും തടസപ്പെടുത്തുന്നത് പതിവില്ല.
സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി വരുമ്പോൾ വലിയൊരു സീൻ ക്രിയേറ്റ് ചെയ്യാൻ വേണ്ടി ചെയ്തതാണോ പ്രതിഷേധം എന്ന് അറിയില്ല. കേരളത്തിൽ ഉണ്ടാക്കിയ പോലൊരു പ്രക്ഷുഭ്ദമായൊരു അവസ്ഥ ഇവിടേയും ഉണ്ടാക്കാൻ യുഡിഎഫ് എംപിമാർ കരുതിക്കൂട്ടി നടക്കുകയായിരുന്നുവെന്നത് അവരുടെ രീതികളിലും പാർലമെന്റിലെ പ്രതികരണങ്ങളിലും എല്ലാം വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കാര്യങ്ങൾ പൂർണമായി വിശ്വസിക്കാൻ തനിക്ക് സാധിക്കില്ല, എഎം ആരിഫ് പറഞ്ഞു.
അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നമാണോ അതോ അവരെ പ്രകോപിപ്പിച്ച് ഉണ്ടാക്കിയ പ്രശ്നമാണോ എന്ന കാര്യങ്ങളെല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എ എം ആരിഫ് പറഞ്ഞു.
അതേസമയം സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരുടെ മേൽ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
ജനവിരുദ്ധ കെ - റയിൽ പദ്ധതിയ്‌ക്കെതിരെ പാർലമെൻ്റ് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യു ഡി എഫ് ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ദില്ലി പോലീസ് ക്രൂരമായി മർദ്ദിച്ചിരിക്കുന്നു. സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരുടെ മേൽ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല.കെ-റയിൽ കമ്മീഷൻ വീതം വെപ്പിൽ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ധാരണയായെന്ന് ഈ മർദ്ദനം വ്യക്തമാക്കുന്നു.
പിണറായി വിജയൻ - നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ,ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തിൽ നടത്തിക്കില്ല. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത യു ഡി എഫ് എംപിമാരെ മർദ്ദിച്ചതിൽ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണമെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications