സ്വപ്നം കണ്ട ജീവിതമില്ല, ആളുകള്‍ യുകെ വിടുന്നോ? എന്താണ് നിരാശയുടെ കാരണങ്ങള്‍
സമീപകാലത്ത് വർധിച്ച് വന്ന വിദേശ കുടിയേറ്റ ട്രെന്‍ഡില്‍ മലയാളികളുടെ പ്രധാനപ്പെട്ട ലക്ഷ്യ സ്ഥാനങ്ങളില്‍ ഒന്നാണ് യുകെ. കാനഡ കഴിഞ്ഞാല്‍ 2022 ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ കുടിയേറിയെത്തിയത് യുകെയിലാണ്. ഇതേ കാലയളവില്‍ യുകെ വിദ്യാർത്ഥി വിസ അനുവദിച്ച രാഷ്ട്രങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍ 50 ശതമാനത്തോളവും ഇന്ത്യക്കാരാണ്.
കുടിയേറ്റം ഒരു വശത്ത് ശക്തമായി നടക്കുമ്പോള്‍ തന്നെ മറുവശത്ത് യുകെ വിടുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ വർധനവുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഇത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയാണ് എദ്നാ ആന്‍ഡ് ക്യുട്ടീസ് എന്ന യൂട്യൂബ് ചാനലിലൂടെ യുകെയില്‍ നിന്നുള്ള ഒരു മലയാളം വ്ളോഗർ.

യുകെയിലേക്ക് എത്താനുള്ള കാരണങ്ങള്‍ ആദ്യം വിശദീകരിച്ചതിന് ശേഷമാണ് യുകെ വിടാന്‍ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് ഇവർ പറയുന്നത്. ബെറ്റർ സാലറി, സെറ്റില്‍മെന്റ്, ഉയർന്ന ജീവിത നിലവാരം, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാണ് യു കെയിലേക്കുള്ള കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നും വ്ളോഗർ ചൂണ്ടിക്കാണിക്കുന്നു.
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്ക് എപ്പോള്‍ ഇടിവ് സംഭവിക്കുന്നോ? അപ്പോഴാണ് ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറിപ്പോകാന്‍ ചിന്തിക്കുന്ന പ്രധാന കാരണം. നേരത്തെയൊക്കെ ലഭിച്ച സാലറിയും അതില്‍ നിന്നും ഉണ്ടാക്കിയ സേവിങ്ങ്സും ഒന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭിക്കില്ല. മൊത്തത്തില്‍ വിലക്കയറ്റം രൂക്ഷമാണ്. ഗ്രോസറി, വീട് റെന്റ് തുടങ്ങിയ കാര്യത്തിലൊക്കെ വലിയ ഉയർച്ചയുണ്ടായി. സമീപകാലത്ത് മാത്രമാണ് നേരിയ മെച്ചമുണ്ടായത്.
ചിലവുകള്‍ ഉയർന്നതോടെ സേവിങ്സ് ഒന്നുമില്ലാത്ത സാഹചര്യത്തിലേക്ക് എത്തി. സേവിങ്സ് എന്നത് മാത്രം നോക്കി വന്നാല്‍ ഇവിടെ വരുമ്പോള്‍ നിരാശയായിരിക്കും ഫലം. പക്ഷെ ഉയർന്ന ജീവിത നിലവാരം ഇവിടെ ലഭിക്കും. നാട്ടിലെ കാര്യം വെച്ച് നോക്കുകയാണെങ്കില്‍ ഐടി മേഖലയിലൊക്കെ നല്ല സാലറി ലഭിക്കും. അവർക്ക് സേവിങ്സും ഉണ്ടാക്കാം. എന്നാല്‍ ജീവിത നിലവാരത്തിന് അതിന്റേതായ പരിമിതികള്‍ ഉണ്ടായിരിക്കുമെന്നും അവർ പറയുന്നു.
വിദ്യാഭ്യാസ നിലവാരവും യുകെയിലെ തന്നെയാണ് ഉയർന്ന് നില്‍ക്കുന്നത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും വളരെ ചുരുക്കം പേർ മാത്രമാണ് തിരിച്ച് പോകുന്നത്. എന്നാല്‍ പോകാമെന്ന് ചിന്തിക്കുന്ന കുറച്ച് ആളുകളുമുണ്ട്. റെന്റ് വളറെ കൂടിയിടുണ്ട്. ലണ്ടനില്‍ നിന്നും 45 മിനിറ്റോളും ഡ്രൈവിങ് ദൂരമുള്ള സ്ഥലത്താണ് ഞങ്ങളുടെ താമസം. 1250 ആണ് 2 ബിഎച്ച്കെ റൂമിന് ഇപ്പോള്‍ കൊടുക്കുന്നതെങ്കില്‍ അടുത്ത വർഷത്തോടെ അത് 1350 ആകും. 750 ഒക്കെയാണ് താരതമ്യേന കുറഞ്ഞ റെന്റ്.
ലോണ്‍ എടുക്കുമ്പോഴും പ്രതിസന്ധിയുണ്ട്. പലിശ നിരക്ക് കൂടിയതുകൊണ്ട് ഇഎംഐയും കൂടി. എല്ലാ പതിയെ ശരിയായി വരുന്നുണ്ടെന്ന് ഞാന്‍ ഓർമ്മിപ്പിക്കുന്നു. പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണം എന്‍ എച്ച് എസ് സർവ്വീസാണ്. നാട്ടിലേത് പോലെയല്ല കാര്യങ്ങള്‍. സിംപിളായി ഡോക്ടറെ പോയി കാണാനോ, സർജറികള്‍ നടത്താനോ സാധിക്കില്ല. അതിനെല്ലാം സമയം എടുക്കും. ഇതെല്ലാം കാരണം ബെറ്റർ സാധ്യതകള്‍ ഉള്ള രാജ്യത്തേക്ക് ആളുകള്‍ കുടിയേറാന്‍ ശ്രമിക്കുന്നുവെന്നും വ്ളോഗർ പറയുന്നു.












Click it and Unblock the Notifications