യുകെജി വിദ്യാര്‍ഥിയെ അധ്യാപിക പട്ടിയ്ക്കൊപ്പം കൂട്ടിലടച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിയ്ക്ക് ക്രൂര പീഡനം. എല്‍കെജി വിദ്യാര്‍ഥിയായ കുട്ടിയെ അധ്യാപിക പീഡിപ്പിച്ചെന്നാണ് പരാതി. മൂന്ന് മണിയ്ക്കൂറോളം കുട്ടിയെ പട്ടിയ്‌ക്കൊപ്പം കൂട്ടിലടച്ചുവെന്നാണ് ആരോപണം. കുടപ്പനകുന്നിലെ ഒരു ഇംഗ്ളീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ഭര്‍ത്താവും അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍
പഠനത്തിനിടയില്‍ സഹപാഠികളോട് പട്ടിയെപ്പറ്റി സംസാരിച്ചതിനാണ് ആണ്‍കുട്ടിയെ ഇത്തരത്തില്‍ ശിക്ഷിച്ചത്. സ്‌കൂളിലെ തന്നെ പട്ടിക്കൂട്ടില്‍ കുട്ടിയെ അടയ്ക്കുകയായിരുന്നുവത്രേ. 25 വർഷമായി പ്രവർത്തിയ്ക്കുന്ന സ്കൂളിന് അംഗീകാരമില്ല.
മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ നാട്ടുകാരും സ്‌കൂളിനെതിരായി തിരിഞ്ഞു. വര്‍ഷങ്ങളായി കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളിനെതിരെ ആദ്യമായാണ് ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്.
പരാതിയെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി. പൊലീസ് സ്‌കൂള്‍ അധികൃതരുടെ പക്ഷത്താണെന്നും പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.പരാതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍.