കേന്ദ്ര ബജറ്റ് 2024; അവ്യക്തമെന്ന് ശശി തരൂർ, കേരളത്തിന് സന്തോഷമുള്ള ബജറ്റെന്ന് വി മുരളീധരൻ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി പ്രമുഖ നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായി ശശി തരൂർ ബജറ്റിനെ രൂക്ഷമായി വിമർശിച്ചു. ബജറ്റിൽ കാര്യമായൊന്നും പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അവർ ആലങ്കാരികമായ ഭാഷ ഉപയോഗിക്കുക മാത്രമാണ് ചെയ്‌തതെന്നും തരൂർ ആരോപിച്ചു. എന്നാൽ ബജറ്റ് കേരളത്തിന് സന്തോഷകരമായ ഒന്നാണെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം.
ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗങ്ങളിലൊന്നാണിതെന്നും സീതാരാമൻ അവ്യക്തമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. വളരെ കുറച്ച് കണക്കുകളാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ബജറ്റിൽ ഇതുവരെയുള്ള ഏറ്റവും ചെറിയ പ്രസംഗങ്ങളിൽ ഒന്നായിരുന്നു ഇന്നത്തേത്. അതിൽ നിന്ന് കാര്യമായൊന്നും പുറത്തുവന്നിട്ടില്ല. പതിവുപോലെ, ഭാഷ കൊണ്ടും വാക്ക് കൊണ്ടും ഒരുപാട് പ്രഖ്യാപനങ്ങളും, നടപ്പിലാക്കുന്നതിൽ വളരെ കുറച്ച് കാര്യങ്ങളുമാണ് ഇതിലുമുള്ളത്. നിക്ഷേപം ഗണ്യമായി കുറഞ്ഞുവെന്നത് അംഗീകരിക്കാതെ അവർ വിദേശ നിക്ഷേപത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചു" ശശി തരൂർ അവകാശപ്പെട്ടു.
"ആത്മവിശ്വാസം', 'പ്രതീക്ഷ' എന്നിങ്ങനെയുള്ള അവ്യക്തമായ ഭാഷയിൽ അവർ ധാരാളം സംസാരിച്ചു. എന്നാൽ കണക്കുകൾ കഠിനമാകുമ്പോൾ വരുമ്പോൾ അവ വളരെ കുറച്ച് മാത്രമേ പുറത്തിവിടുകയുള്ളൂ... ഇത് വളരെ നിരാശാജനകമായ പ്രസംഗമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടത്ര സന്നദ്ധത പ്രകടിപ്പിക്കാത്ത ബജറ്റാണിത്" അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരൻ ബജറ്റിനെ പുകഴ്ത്തി. വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് കേന്ദ്ര ബജറ്റെന്നായിരുന്നു വി മുരളീധരന്റെ അഭിപ്രായം. 'കഴിഞ്ഞ 10 പത്ത് വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേകം ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും സാധിച്ചു.' മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ നയിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്ന കഴിഞ്ഞ 10 വര്‍ഷക്കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ട് നയിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ബജറ്റാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'കേരളം കടക്കെണിയില്‍ മുങ്ങിനില്‍ക്കുന്നു, സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നൊക്കെയുള്ള സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്‌പ തുടരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന് പ്രയോജനപ്രദമാകും' മന്ത്രി വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications