സൗദിയിൽ വിടാത്ത ജലീലിന് റഷ്യയിൽ പോകാൻ കേന്ദ്രത്തിന്റെ അനുമതി! അപ്പോൾ, കടകംപള്ളിയുടെ ചൈന?
റഷ്യൻ ഫെഡറേഷനിലെ ബഷ്കോർടോസ്താനിലെ ഉഫയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കെടി ജലീലിന് ക്ഷണം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന്റെ റഷ്യൻ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് കെടി ജലീലിന് കേന്ദ്രസർക്കാർ യാത്രാനുമതി നൽകിയത്.
റഷ്യൻ ഫെഡറേഷനിലെ ബഷ്കോർടോസ്താനിലെ ഉഫയിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കെടി ജലീലിന് ക്ഷണം ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രടോമർജിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്.

ബ്രിക്സ് രാജ്യങ്ങളിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി സെപ്റ്റംബർ 21, 22 തീയതികളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാനായി കെടി ജലീൽ സെപ്റ്റംബർ 19ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്രതിരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മന്ത്രിയ്ക്ക് പൊളിറ്റിക്കൽ ക്ലിയറൻസും ഡിപ്ലോമാറ്റിക്ക് പാസ്പോർട്ടും അനുവദിച്ചിട്ടുണ്ട്.
റഷ്യൻ സന്ദർശനത്തിന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം യാത്രാനുമതിയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നില്ല. നേരത്തെ, സൗദി സന്ദർശനത്തിനായി കെടി ജലീൽ അപേക്ഷ നൽകിയപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications