കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കിട്ടിയ കരണത്തടി; വി ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന്കേന്ദ്ര മന്ത്രി വി മുരളീധരൻ
ദില്ലി: സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന വി ശിവന്‍കുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് വി മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ ധാര്‍മ്മികത അല്‍പ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ കയ്യാങ്കളി കേസില്‍ നിലവില്‍ പ്രതികളായ വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് വി ശിവന്‍കുട്ടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ പ്രത്യേക അവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച സുപ്രീം കോടതി നിരീക്ഷണങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കിട്ടിയ കരണത്തടിയാണെന്ന് മുരളീധരന്‍ പറഞ്ഞു. നിയമനിര്‍മ്മാണ സഭാ അംഗം എന്ന നിലയിലുള്ള പ്രത്യേക അവകാശങ്ങള്‍ എന്ത് തോന്ന്യാസവും കാട്ടാനുള്ള ലൈസന്‍സ് അല്ല എന്ന് വിധിന്യായത്തിലൂടെ കോടതി പറഞ്ഞുവെക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാധകമാണെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ താത്പര്യങ്ങള്‍ സഭാ തലത്തില്‍ അനാവശ്യ പ്രവണതകളുണ്ടാക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഉത്തരവിന് വലിയ പ്രസക്തി ഉണ്ടെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അഭിപ്രായപ്പെട്ടു. അക്രമത്തെ അഭിപ്രായ സ്വാതന്ത്ര്യമാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തെയാണ് പരമോന്നത കോടതി തള്ളികളഞ്ഞത്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് നിയമ പരിരക്ഷ വേണമെന്നാവശ്യപ്പെട്ടതിലൂടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനാദരവ് വ്യക്തമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ച കേസ് നടത്താന്‍ പൊതുഖജനാവിലെ പണം ചിലവഴിച്ചത് രാജ്യദ്രോഹമാണെന്നും അക്രമത്തെ ന്യായീകരിക്കാന്‍ നികുതിപ്പണം ചിലവിട്ടത് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മന്ത്രി വി. മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെഎസ്യു പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.












Click it and Unblock the Notifications