ഇടതുപക്ഷം ഹൃദയമില്ലാത്തവരുടെ പക്ഷം: വികസനത്തിൻ്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് മുരളീധരൻ
കൊച്ചി:ഇടതുപക്ഷം ഹൃദയമില്ലാത്തവരുടെ പക്ഷമാണെന്ന് കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ മന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കി നേതാക്കൾക്ക് കമ്മീഷൻ അടിക്കുന്ന വികസനമാണ് ഇടതുപക്ഷത്തിൻ്റേത്. സിപിഎം നേതാക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന വികസനം. ജനങ്ങൾക്ക് വേണ്ടാത്ത വികസനമാണ് പിണറായി കൊണ്ടുവരുന്നത്. വികസനത്തിൻ്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ. സിപിഎമ്മുകാർ ജനങ്ങളെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇത്തരത്തിലൊരു പദ്ധതിക്ക് വേണ്ടി ശ്രമിക്കില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ആ സർക്കാർ എങ്ങനെയാണ് ഒരു ലക്ഷം കോടി രൂപയിലധികം ചെലവ് വരുന്ന സിൽവർലൈൻ ഉണ്ടാക്കുക? കേന്ദ്രം ഇന്ധന വില കുറയ്ക്കാൻ തയ്യാറായിട്ടും സംസ്ഥാനം തയ്യാറാവാത്തത് ജനവിരുദ്ധതയാണ്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം മിണ്ടുന്നില്ല. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നത്. കെവി തോമസ് പ്രവർത്തിക്കുന്നതും ഈ ധൈര്യത്തിലാണ്. വാളയാർ കഴിഞ്ഞാൽ കോൺഗ്രസും സിപിഎമ്മും ഒന്നാണ്.
പത്താംക്ലാസുകാരിയായ പെൺകുട്ടിയെ ഇസ്ലാം മത പണ്ഡിതൻ അപമാനിച്ചിട്ടും പ്രതികരിക്കാൻ മടിക്കുകയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ലിംഗവിവേചനത്തിനെതിരെ മിണ്ടുന്നില്ല. താലിബാൻ വത്ക്കരണത്തിനെതിരെ ശബ്ദിക്കാൻ ഭരണ-പ്രതിപക്ഷങ്ങൾക്ക് ധൈര്യമില്ല. പിസി ജോർജിന് ഒരു നീതി മറ്റുള്ളവർക്ക് വേറെ രീതി എന്നാണ് സർക്കാരിൻ്റെ നയമെന്നും വി.മുരളീധരൻ പറഞ്ഞു. ചടങ്ങിൽ എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നരേന്ദ്രമോദിയുടെ സർക്കാർ ചെയ്തതല്ലാതെ ഒരു വികസനവും എറണാകുളത്ത് ഉണ്ടായിട്ടില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കിയത് പിണറായി സർക്കാരാണ്. കേരളത്തിലെ ക്രൈസ്തവർ ഉയർത്തുന്ന ന്യായമായ ആശങ്കകൾ പോലും അവഗണിക്കുന്നവരാണ് ഇടത് സർക്കാരെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ
. ബിജെപി കേരള പ്രഭാരി സിപി രാധാകൃഷ്ണൻ, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ.പത്മകുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് പ്രസിഡൻ്റ് കുരുവിള മാത്യു, ജെഡിയു അദ്ധ്യക്ഷൻ എം.മെഹബൂബ്, കാമരാജ് കോൺഗ്രസ് അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, സികെ പത്മനാഭൻ, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സ്പൈസസ് ബോർഡ് ചെയർമാൻ എജി തങ്കപ്പൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎ ഉണ്ണികൃഷ്ണൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി രമേശ്, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ്പ്രസിഡൻ്റ് ഡോ.കെഎസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ ഡോ.രേണു സുരേഷ്, എസ്.സുരേഷ്, സംസ്ഥാന വക്താക്കളായ ടിപി സിന്ധുമോൾ, കെവിഎസ് ഹരിദാസ്, ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ തുടങ്ങിയ സംസ്ഥാന - ജില്ലാ നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു. മെട്രോമാൻ ഇ.ശ്രീധരൻ ചെയർമാനായ 2501 അംഗ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു.