ആദ്യം വിമർശനങ്ങൾക്ക് വിശദീകരണം, പിന്നാലെ ഡോ. വന്ദനയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ചിത്രം ഫേസബുക്ക് പ്രൊഫൈൽ പിക് ആക്കി മന്ത്രി വീണ ജോർജ്. മന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് പ്രൊഫൈൽ പിക്ക് ആയി ഡേക്ടറുടെ ഫോട്ടോ മന്ത്രി വെച്ചത്. വന്ദനയ്ക്ക് പരിചയക്കുറവ് ഉണ്ടായിരുന്നു എന്ന പ്രസ്താവനയാണ് വിമർശനത്തിന് കാരണമായത്. ഇതിന് പിന്നാലെ മന്ത്രി തന്നെ പ്രസ്താവനയിൽ വിശദീകരണം നൽകിയിരുന്നു. ദുഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ചുവെന്നും ഇത്തരത്തിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു.
ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാൻ പറഞ്ഞ വാക്കുകൾ അവിടെ തന്നെയുണ്ട്.

ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം, എന്നാണ് മന്ത്രി ഫേസ്ബുക്കിൽ എഴുതിയത്.
ഇന്ന് പുലർച്ചേ നാലരയോടെയാണ് വൈദ്യ പരിശോധനയക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച സന്ദീപിന്റെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനാണ് കോട്ടയം മാഞ്ഞൂർ മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസ്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് ഇയാളെ പൊലീസ് സംഘം കോടതിയിൽ ഹാജർ ആക്കിയത്.
അതേസമയം വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ പണിമുടക്ക് നാളെയും തുടരും എന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടൽ സംഘടന ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ഇടപെടണം എന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടം ഓർഡിനൻസായി ഉടൻ ഇറക്കണം എന്നും ഐഎംഎ ആവശ്യപ്പെട്ടു. അതേസമയ ഡോക്ടർ വന്ദനയുടെ മൃതദേഹം ജന്മനാടായ കോട്ടയം കടത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ട് മണിയോടെ ആണ് എത്തിച്ചത്. വ്യാഴാഴ്ചയാണ് സംസ്‌കാരം












Click it and Unblock the Notifications