മഅദനിയെ വെണ്ണല ക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ വിദ്വേഷ പ്രചാരണം! ജിഹാദി ഭീകരനെന്ന്
കൊച്ചി: വ്യാജവാര്‍ത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അടുത്തിടെ പെരുകി വരികയാണ്. പ്രത്യേകിച്ചും കേരളത്തില്‍ അത്തരം പ്രചാരണങ്ങളില്‍ നിരവധി പേര്‍ വീണുപോകുന്നുമുണ്ട്. ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ അടുത്തിടെ കേരളത്തില്‍ നടന്നതെന്താണെന്ന് നാം കണ്ടതാണ്.
ഏറ്റവും ഒടുവില്‍ പിഡിപി ചെയര്‍മാനും ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനുമായ അബ്ദുള്‍നാസര്‍ മഅദനിയെ ക്ഷേത്ര പൂജകളില്‍ പങ്കെടുപ്പിക്കുന്നു എന്നാരോപിച്ചാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്. ജനം ടിവിയും സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ് ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ക്ഷേത്രപരിപാടിയിലേക്ക് മഅദനി
എറണാകുളത്തെ പ്രശസ്തമായ വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പരിപാടിയിലേക്ക് അബ്ദുള്‍നാസര്‍ മഅദനിയെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷണിച്ചിരുന്നു. 29നും 30നും ക്ഷേത്രപരിസരത്ത് നടക്കുന്ന മത സൗഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മഅദനിയെ ക്ഷണിച്ചിരിക്കുന്നത്. എല്ലാ മതനേതാക്കളേയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പരിപാടിയാണ് ക്ഷേത്രം നടത്തുന്നത്. ഇതാണിപ്പോള്‍ വര്‍ഗീയ ചേരിതിരിവിന് വേണ്ടി വളച്ചൊടിക്കപ്പെട്ടിരിക്കുന്നത്.

ക്ഷണക്കത്ത് അയച്ചു
ഈ മാസം 17 മുതല്‍ 30 വരെ നടക്കുന്ന ക്ഷേത്രത്തിലെ പുനരുദ്ധാരണ മഹോത്സവത്തിന്റെ ഭാഗമായാണ് മത സൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ഈ മാസം ഏഴിനാണ് ക്ഷേത്രം ഭാരവാഹികള്‍ മഅദനിക്ക് ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ വിചാരണത്തടവുകാരനായി തുടരുന്നത് കൊണ്ട് തന്നെ കോടതിയുടെ അനുവാദം കൂടാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി മഅദനി ക്ഷേത്രം ഭാരവാഹികള്‍ക്ക് മറുപടി നല്‍കി.

അനുമതിക്കായി കോടതിയിൽ
രോഗിയായ ഉമ്മയെ കാണാന്‍ നാട്ടിലെത്താനുള്ള അപേക്ഷ കോടതിയില്‍ നല്‍കുന്നതിനൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയും തേടാം എന്നും മറുപടിക്കത്തില്‍ മഅദനി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം കേരളത്തിലേക്ക് വരുന്നതിന് മഅദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ബെംഗളൂരുവിലെ വിചാരണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. രോഗിയായ അമ്മയെ കാണാന്‍ പോകുന്നതിനുള്ള അനുമതിക്കൊപ്പം ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതിയുമാണ് മഅദനി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗിയായ ഉമ്മയെ കാണണം
ഏപ്രില്‍ 27 മുതല്‍ മെയ് 12 വരെയാണ് കേരത്തിലേക്ക് വരുന്നതിന് മഅദനി ഇളവ് തേടിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവ് അസ്മാ ബീവി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും ഡിസ്ചാര്‍ജായി അന്‍വാര്‍ശേരിയില്‍ എത്തുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് വരാനുള്ള അനുമതി തേടി മഅദനി കോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ശേഷം ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ വിവാദം.

വിഷം തുപ്പി ജനം
സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവി ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത് വര്‍ഗീയ വിദ്വേഷം ഉണര്‍ത്തുന്ന തരത്തിലാണ്. അബ്ദുള്‍ നാസര്‍ മഅദനിയെ ക്ഷേത്ര പൂജകളില്‍ പങ്കെടുപ്പിക്കാന്‍ നീക്കം, എതിര്‍പ്പ് പ്രകടിപ്പിച്ച് വിശ്വാസികള്‍ എന്ന തലക്കെട്ടിലാണ് ജനം ടിവി വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ ജനം ടിവിയുടെ വാര്‍ത്ത വെണ്ണല ക്ഷേത്രം ഭാരവാഹികള്‍ തള്ളിക്കളയുന്നു. തെറ്റായ പ്രചാരണമാണ് ഇവര്‍ നടത്തുന്നത് എന്നാണ് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.

വിദ്വേഷ പ്രചാരണം കൊഴുക്കുന്നു
വെണ്ണല ക്ഷേത്രത്തിന്റെ പുറത്താണ് പരിപാടി നടക്കുന്നതെന്നും മഅദനി പുറത്ത് നിന്ന് ക്ഷേത്രം കണ്ടാല്‍ എന്ത് അപകടമാണ് സംഭവിക്കുകയെന്നും ക്ഷേത്രം ഭാരവാഹികള്‍ ചോദിക്കുന്നു. പുറത്ത് നിന്നാല്‍ ആര്‍ക്കും കാണാവുന്ന ക്ഷേത്രമാണെന്നിരിക്കെ മതസൗഹാര്‍ദ്ദ സമ്മേളനം വിവാദമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഭാരവാഹികള്‍ പറയുന്നു. ''വെണ്ണല മഹാദേവ ക്ഷേത്ര കമ്മിറ്റി ജിഹാദി ഭീകരൻ മദനിയെ ക്ഷണിച്ചു കൊണ്ട് അയച്ച കത്തും മദനി നൽകിയ മറുപടിയും... ഇങ്ങനെയുള്ള കമ്മിറ്റിക്കാർ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കൾക്ക് നല്ലത്'' എന്നാണ് ഹിന്ദു ഹെൽപ്ലൈൻ കോർഡിനേറ്റർ പ്രതീഷ് വിശ്വനാഥൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications