'മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ, വായിൽ പഴമാണോ? സർക്കാരിന് നാണമില്ലേ', തുറന്നടിച്ച് ബൈജു കൊട്ടാരക്കര
പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ഉളളതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടിയ കേസ് ഒത്തുതീപ്പാക്കിയതാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. മനോരമ ന്യൂസ് കൌണ്ടർ പോയിന്റ് ചർച്ചയിലാണ് വിജയ് ബാബുവിന്റെ പ്രതികരണം.
എഎംഎംഎ എന്ന സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിട്ടും മോഹൻലാലും ഇടവേള ബാബുവും അടക്കമുളളവർ പ്രതികരിക്കാത്തതിനെതിരെയും ബൈജു കൊട്ടാരക്കര രൂക്ഷ വിമർശനം ഉന്നയിച്ചു..
'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ: '' വിജയ് ബാബു ചെയ്തത് രണ്ട് തെറ്റുകളാണ്. അതില്‍ ഏറ്റവും വലിയ തെറ്റ് ആ ഇരയുടെ പേര് വെളിപ്പെടുത്തിയതും അതിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. കഴിഞ്ഞ രണ്ട് മാസമായി നാലഞ്ച് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മദ്യവും രാസലഹരി നല്‍കിയെന്നും അടക്കമുളളത് അവര്‍ തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമ എന്നത് വലിയൊരു ഗ്ലാമര്‍ ലോകമാണ്. സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആരും എന്തും വഴിവിട്ട് ചെയ്യുന്ന കാലമാണ് ഇന്ന് സിനിമയില്‍. അതിനൊക്കെ പെണ്‍കുട്ടികള്‍ വശംവദരാകരുത്. ആദ്യമൊക്കെ വിജയ് ബാബു വിളിച്ചപ്പോള്‍ ഈ കുട്ടി പോയിട്ടുണ്ടാകാം, അറിയില്ല. പോയിട്ടുണ്ടെങ്കില്‍ ആ കുട്ടി വ്യക്തമായി ഒരു കാര്യം പറയുന്നുണ്ട്, തന്റെ നഗ്ന വീഡിയോ വിജയ് ബാബുവിന്റെ കയ്യിലുണ്ടെന്നും അത് കാണിച്ച് പീഡിപ്പിച്ചുവെന്നും.
വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടുകയും തല്ലാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത വേറെ കേസുണ്ട്. ആ കേസ് ഒത്തുതീര്‍പ്പാക്കിയതാണ്. വിജയ് ബാബു ഈ കേസില്‍ ഒളിച്ച് നില്‍ക്കുന്നത് ശരിയല്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കോടതിയില്‍ വന്ന് പറയട്ടെ.
മലയാള സിനിമയിലെ എഎംഎംഎ എന്ന സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ് വിജയ് ബാബു. ദിലീപ് എഎംഎംഎയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫിയോകിലും അടക്കം അംഗമായിരുന്നു. ഫിയോക് ഇപ്പോഴും ദിലീപിനെ ആജീവനാന്ത ചെയര്‍മാനായി വെച്ച് കൊണ്ടിരിക്കുന്നു. എഎംഎംഎയില്‍ നിന്ന് ദിലീപിനെ പുറത്താക്കണം എന്ന് പറഞ്ഞപ്പോള്‍ ഗണേഷും മുകേഷുമൊക്കെ കിടന്ന് ആക്രോശിച്ചു.
ഇവര്‍ക്കാര്‍ക്കും പീഡനമെന്ന് പറയുന്നത് ഒരു പുത്തരിയൊന്നുമല്ല. സിനിമാക്കാര്‍ക്കിടയില്‍ അത് അരിയാഹാരം പോലെ അത്രയ്ക്ക് താല്‍പര്യമുളളതാണെന്ന് തോന്നുന്നു. ദിലീപിനെ എഎംഎംഎ ആദ്യം സംരക്ഷിച്ചു, പിന്നെ പുറത്താക്കി. അതുപോലെ വിജയ് ബാബുവിന്റെ കാര്യത്തിലും ഇതുവരെ എഎംഎംഎയുടെ വായില്‍ നിന്ന് ഒരു വാക്ക് പോലും വീണിട്ടില്ല.
വിജയ് ബാബുവിന്റെ ബാക്ഗ്രൗണ്ടിനെ കുറിച്ച് മലയാള സിനിമയില്‍ പലര്‍ക്കും അറിയാം. സംഘടനകളുടെ നിസ്സംഗതാവസ്ഥ വളരെ ഗുരുതരമാണ്. ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നുവെങ്കില്‍ തലയില്‍ മുണ്ടിട്ട് കൊണ്ട് മലയാള സിനിമയിലെ 15ഓളം പേര്‍ ഇവിടെ നടന്നേനെ. പ്രമുഖരായ പതിനഞ്ചോളം പേരുടെ പേര് റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഐസിസി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗത്തിന് താന്‍ പോയിരുന്നു. അന്ന് താന്‍ പറഞ്ഞ ഒരു കാര്യം സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസത്തിനകം പരാതികള്‍ ഉണ്ടെങ്കില്‍ നല്‍കണം എന്നതാണ്. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉരുണ്ട് കളിക്കുകയാണ് സര്‍ക്കാര്‍. പുതിയ നിയമമുണ്ടാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറയുന്നു. ഇനി അത് പഠിക്കാന്‍ വേറെ കമ്മിറ്റി, അത് പഠിക്കാന്‍ ഗുമസ്തന്മാരുടെ വേറെ കമ്മിറ്റി. നാണമില്ലേ സര്‍ക്കാരിന് പോലും ഇത് പറയാന്‍.
സിനിമയിലെ നിരവധി ആളുകളോട് സംസാരിച്ച്, ഒന്നരക്കോടിയോളം ചിലവാക്കി ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടാക്കി. അത് കമ്മിറ്റി റിപ്പോര്‍ട്ടാക്കി. കാരണം നിയമസഭയില്‍ വെക്കാതിരിക്കാന്‍. ഇവര്‍ക്കൊക്കെ വേണ്ടപ്പെട്ടവരുടെ പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്. അത് പുറത്ത് വിട്ടിരുന്നുവെങ്കില്‍ മലയാള സിനിമയിലെ പീഡനങ്ങള്‍ പകുതിയും തീര്‍ന്നേനെ. ചിരിച്ച് ആളുകളെ പൊട്ടന്മാരാക്കുന്ന നടന്മാരുടേയോ നിര്‍മ്മാതാക്കളുടേയോ സംവിധായകരുടേയോ പേരുകളുണ്ടെങ്കില്‍ അവരുടെ മുഖം വലിച്ച് കീറണം.
Recommended Video
ആ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് ഇത്ര പ്രയാസം. സ്വന്തക്കാരുണ്ടായത് കൊണ്ടാണ്. ബിനീഷ് കോടിയേരിയുടെ കേസ് വന്നപ്പോള്‍ എന്തുകൊണ്ടാണ് അമ്മയില്‍ നിന്ന് പുറത്താക്കാത്തത്. സംഘടനകള്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം. ഇന്നേ വരെ അമ്മയിലെ ആരെങ്കിലും മിണ്ടിയോ. മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ. ചങ്കൂറ്റത്തോടെ തുറന്ന് പറയേണ്ടേ? ''