മുസ്ലിം ലീഗിനെ തോല്‍പ്പിച്ചത് ലീഗുകാര്‍ തന്നെ? പണം മുടക്കിയെന്ന് വോയ്‌സ്... വെട്ടിലായി 3 പാര്‍ട്ടികള്‍
കോഴിക്കോട്: എന്തു കൊണ്ട് തോറ്റു, തിരിച്ചടി വന്ന വഴി ഏത്... ഈ ചോദ്യത്തിന്‍മേലുള്ള കനലും പുകച്ചിലും മുസ്ലിം ലീഗില്‍ തുടങ്ങിയിട്ട് ആഴ്ചകളായി. പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്ത് വിശദമായി ചര്‍ച്ച ചെയ്യണമെന്നും പാരവച്ചവരുണ്ടെങ്കില്‍ നടപടി വേണമെന്നും ആവശ്യം ശക്തമാണ്. ഇതിനിടെയാണ് മുസ്ലിം ലീഗിനെയും ഐഎന്‍എല്ലിനെയും സിപിഎമ്മിനെയും ഒരുപോലെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തല്‍.
തേച്ചുമായ്ച്ചു കളയാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും പുതിയ പ്രതികരണങ്ങള്‍ വരികയാണ്. മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്ന് ഐഎന്‍എല്‍ പണം വാങ്ങിയെന്നാണ് പുതിയ ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ...
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് വനിതാ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ് ആയിരുന്നു. 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാര്‍ഥിയെ മുസ്ലിം ലീഗ് മല്‍സരിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ഥിത്വത്തിന് വലിയ പ്രചാരണമേകി. എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് പോയ ഒഴിവിലാണ് ഇവിടെ നൂര്‍ബിന എത്തിയത്.

നൂര്‍ബിനക്കെതിരെ എല്‍ഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയത് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍ ആയിരുന്നു. വാശിയേറിയ മല്‍സരത്തിനൊടുവില്‍ ദേവര്‍കോവില്‍ ജയിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയുമായി. അവിടെ തുടങ്ങി പുതിയ വിവാദങ്ങള്‍. പിഎസ്‌സി കോഴ വിവാദത്തിന് പിന്നാലെയാണ് പുതിയ ശബ്ദസന്ദേശം.

അഹമ്മദ് ദേവര്‍കോവിലിന്റെ പ്രചാരണത്തിന് മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബ് പണം നല്‍കി എന്നാണ് പുതിയ ആരോപണം. മൂന്ന് ലക്ഷമാണത്രെ നല്‍കിയത്. ദേവര്‍കോവിലിന്റെ പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്ന ഐഎന്‍എല്‍ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി അസീസ് ആനക്കയത്തിന്റേതെന്ന പേരിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരത്ത് പോയ വിഷയമാണ് പുതിയ വെളിപ്പെടുത്തലിന് കാരണം. ചെലവ് സ്വന്തമായി എടുക്കേണ്ടി വന്നുവെന്നും പാര്‍ട്ടി എടുത്തില്ലെന്നും ചിലര്‍ പരിതപ്പിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങേണ്ടി വന്ന സാഹചര്യവും വലിയ ചെലവ് വന്നതും ശബ്ദ സന്ദേശത്തില്‍ പറയുന്നു. പിന്നീടാണ് മുസ്ലിം ലീഗ് എംപി ഐഎന്‍എല്‍ പ്രചാരണത്തിന് പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍.

ഐഎന്‍എല്ലിന്റെ പ്രാദേശിക നേതാവായ അലവിക്കുട്ടി എന്ന വ്യക്തിയുമായിട്ടാണ് അസീസ് ആനക്കയം സംസാരിക്കുന്നത്. അബ്ദുല്‍ വഹാബില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയായി വാങ്ങിയെന്നാണ് ആരോപണം. ആരൊക്കെയാണ് എംപിയില്‍ നിന്ന് പണം വാങ്ങാന്‍ പോയത് എന്ന കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

മുസ്ലിം ലീഗ് നേതാക്കളും ഐഎന്‍എല്ലും തമ്മില്‍ അന്തര്‍ധാര സജീവമാണ് എന്ന സൂചനയും ഈ സംഭവത്തിലുണ്ട്. ഇത് ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. മാത്രമല്ല, തങ്ങളുടെ കൂടെയുള്ള ചിലര്‍ മുസ്ലിം ലീഗുമായി ബന്ധമുണ്ട് എന്നത് ഐഎന്‍എല്ലിനും മറുപടിയില്ലാത്ത ചോദ്യമാകും. മുസ്ലിം ലീഗ്-ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ പല വിഷയങ്ങളിലും കൊമ്പുകോര്‍ക്കവെയാണ് രഹസ്യബാന്ധ വിവരം പുറത്തായിരിക്കുന്നത്.
Recommended Video

സ്വന്തം സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുന്ന വ്യക്തിക്ക് വേണ്ടി പണം ചെലവഴിച്ചു എന്ന ആരോപണം മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയാണ്. എന്നാല്‍ പുതിയ ആരോപണങ്ങള്‍ ഐഎന്‍ഐല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ നിഷേധിച്ചു. മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് വിവരം. എങ്കിലും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനാകാതെ കുഴയുകയാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications