'പണവും പണ്ടവും ചോദിച്ചു വരുന്നവന് പെൺകുട്ടികളെ കൊടുക്കരുത്, ഇത് താക്കീത്';- വി ഡി സതീശൻ
തിരുവനന്തപുരം: വിസ്മയ കേസിലെ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഒരു പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകർത്തു കളഞ്ഞു.
ഇത്തരത്തിൽ മരണത്തിലേക്ക് തള്ളിയിട്ട ഒരാളും ഒരു ദയയും അർഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിധി നമുക്കെല്ലാം താക്കീതും പാഠവും ആകട്ടെ എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചം ആകണം. ഇതാവട്ടെ വിസ്മയയ്ക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി. പെൺമക്കളെ ധൈര്യവതികളായി വളർത്തുവാൻ കഴിയണം.
പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം എത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ; -
'വിസ്മയ കേസിൽ വിധി വന്നിരിക്കുന്നു. ഒരു പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകർത്ത് മരണത്തിലേക്ക് തള്ളിയിട്ട ഒരാൾ ഒരു ദയവും അർഹിക്കുന്നില്ല. നിലനിൽക്കുന്ന നിയമം അനുസരിച്ച് നൽകാവുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ എന്നിവർക്ക് അഭിനന്ദനം.
ഈ വിധി നമുക്കെല്ലാം താക്കീതും പാഠവുമാക്കട്ടെ. പെൺമക്കളെ ധൈര്യവതികളായി വളർത്താൻ, നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കുക. പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുത്.
'മക്കളെ വിൽക്കാൻ വേണ്ടി അല്ലല്ലോ വളർത്തുന്നത്,ഒന്നും തരില്ലെന്നാണ് ഞാൻ പറഞ്ഞത്';സാധിക വേണുഗോപാൽ
വിവാഹ നിശ്ചയം കഴിഞ്ഞോ വിവാഹം കഴിഞ്ഞോ പെൺകുട്ടിയെ അലോസരപ്പെടുത്തുന്നതോ പേടിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആയ എന്തെങ്കിലും വരൻ്റെയോ കുടുംബത്തിൻ്റെയോ ഭാഗത്തു നിന്നുണ്ടായാൽ ഉടനടി ഇടപെട്ട് ഉചിതവും കൃത്യവുമായ നടപടി എടുക്കണം. വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചമാകണം. ഇതാവട്ടെ വിസ്മയക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി. വിസ്മയയുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമം, മാതാപിതാക്കളെയും സഹോദരനെയും ചേർത്ത് പിടിക്കുന്നു'.
ഇന്നലെ രാവിലെ 11 മണി കഴിഞ്ഞായിരുന്നു വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് കോടതി ശിക്ഷ വിധിച്ചത്. പത്ത് വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയായിരുന്നു ഇന്നലെ ശിക്ഷ വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കിരൺ അടയ്ക്കണം. ഇതിന് പുറമേ, രണ്ടു ലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.
ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ആയിരുന്നു കോടതിയുടെ ശിക്ഷ. ഐ പി സി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറു വര്‍ഷവും, 498 അനുസരിച്ച് രണ്ടു വര്‍ഷവുമാണ് ശിക്ഷ. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളായിരുന്നു കിരണിന് എതിരെ ചുമത്തിയിരുന്നത്.ഈ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു ശിക്ഷ തീരുമാനിച്ചത്. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. എന്നാൽ, കഴിഞ്ഞ ജൂൺ 21 - നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു.