Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലിട്ടത് കൊണ്ട് മാത്രം കപ്പലോടില്ലല്ലോ, ബോട്ട് തള്ളിയല്ല വരുന്നത്; വിഴിഞ്ഞത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പേരിടണം എന്ന യു ഡി എഫ് ആവശ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് നാടിനും ജനങ്ങള്‍ക്കും ആണ് എന്നും പുതിയ യുഗത്തിന്റെ തുടക്കമാണ് ഇത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ഇടത് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനം അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കിയ ഒമ്പത് വര്‍ഷമാണ് കടന്നുപോയത്,' അദ്ദേഹം പറഞ്ഞു.

Vizhinjam Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷന്‍ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനം നല്‍കുന്ന പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂര്‍ത്തമാണിത്. വിഴിഞ്ഞം പദ്ധതി ഒരു തര്‍ക്ക വിഷയമായി കൊണ്ടു വരേണ്ടതില്ല എന്നും ഇത് നമ്മുടെ നാടിനുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.

'ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്കുണ്ട്. കല്ലിട്ടത് കൊണ്ട് മാത്രം കാര്യങ്ങള്‍ പൂര്‍ത്തിയാകില്ലല്ലോ. ഇപ്പോള്‍ കപ്പല്‍ ഓടുന്ന അവസ്ഥയില്‍ എത്തി. വിഴിഞ്ഞം പദ്ധതി ഈ സര്‍ക്കാരിന്റേയോ അതിന് മുമ്പുള്ള (2011 മുതല്‍ 2016 വരേയുള്ള) സര്‍ക്കാരിന്റേയോ കണ്ടെത്തല്‍ അല്ല. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞം തുറമുഖം,' മുഖ്യമന്ത്രി പറഞ്ഞു.

2016 - ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരും നിലവിലുള്ള എല്‍ ഡി എഫ് സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ഏതെങ്കിലും തരത്തിലുള്ള ക്രെഡിറ്റ് നേടുന്നതിന് വേണ്ടിയായിരുന്നി എന്നും നമ്മുടെ നാട് മുമ്പോട്ട് പോകുന്നതിന് വേണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആയിരുന്നില്ല സര്‍ക്കാര്‍ പ്രാധാന്യം കല്‍പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് ബോട്ട് തള്ളിക്കൊണ്ട് വന്ന് ഉദ്ഘാടനം നടത്തുന്ന രീതിയല്ല വരാന്‍ പോകുന്നത് എന്നും അദ്ദേഹം യു ഡി എഫിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്തേക്ക് ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് വന്ന് കൊണ്ടിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നവര്‍ക്ക് ജനം നല്‍കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം പദ്ധതി മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം ഏത് കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞ ദിവസം താന്‍ പോയി കണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് 2034 മുതല്‍ സര്‍ക്കാരിന് വരുമാനം കിട്ടി തുടങ്ങും എന്നും പുതിയ കരാര്‍ ഉണ്ടാക്കിയതു കൊണ്ടാണ് ഈ നേട്ടം സാധ്യമായത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

വിഴിഞ്ഞം മള്‍ട്ടി മോഡല്‍ ഹബ് ആണ് എന്നും തുറമുഖത്തെ റെയില്‍പാതയുമായി ബന്ധിപ്പിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ വലിയ വ്യാവസായിക വളര്‍ച്ച ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഭൂമി കടല്‍ നികത്തി എടുത്തു. ഇതിന് എല്ലാ കേന്ദ്ര അനുമതികളും കിട്ടി. റെയില്‍വേ കണക്റ്റിവിറ്റി കൊങ്കണ്‍ പ്ലാന്‍ തയ്യാറാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികളുമുണ്ടാകും.

വിഴിഞ്ഞത്തോട് അനുബന്ധിച്ച് പുതിയ മത്സ്യബന്ധന തുറമുഖം നിര്‍മിക്കും. 'വിഴിഞ്ഞം പദ്ധതിയില്‍ 60 ശതമാനത്തിലേറെ നിക്ഷേപം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരമോ ലാഭ വിഹിതമോ ഇല്ലാത്ത കരാറാണ് നേരത്തേ ഒപ്പിട്ടിരുന്നത്. 40 വര്‍ഷത്തേക്കുള്ള ആ കരാര്‍ പ്രകാരം ബിഒടി വ്യവസ്ഥയിലുള്ള പദ്ധതിയില്‍ 20 വര്‍ഷം സര്‍ക്കാരിന് ലാഭവിഹിതം ലഭിക്കില്ലായിരുന്നു.

21-ാമത്തെ വര്‍ഷം ഒരു ശതമാനം ലാഭവിഹിതവും പിന്നീട് ഓരോ വര്‍ഷവും ഒരു ശതമാനം വീതം അധിക ലാഭവിഹിതവും എന്നതായിരുന്നു വ്യവസ്ഥ,' അദ്ദേഹം പറഞ്ഞു. കരാറില്‍ നിന്ന് പിന്മാറിയാല്‍ സര്‍ക്കാര്‍ വന്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അവിടെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചതിന്റെ പ്രധാന്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ കരാര്‍ പ്രകാരം അന്തിമഘട്ടം പൂര്‍ത്തിയാക്കേണ്ടത് 2045 ല്‍ ആയിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 2028 ല്‍ തന്നെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കാനാകും, അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം നല്‍കുന്ന വി ജി എഫ് തുകയ്ക്ക് പകരം ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം പങ്കാണ് ചോദിച്ചിരിക്കുന്നത് എന്നും 5370.86 കോടി രൂപ സംസ്ഥാനവും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും 2497 കോടി രൂപ അദാനി ഗ്രൂപ്പുമാണ് ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ ഉണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നും പി എം ഒ അംഗീകരിച്ച പട്ടികയില്‍ സതീശന്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ലിസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ ഇല്ല. ബിജെപി അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. പഹല്‍ഗാം ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണെന്നും ഭീകരവാദത്തിന് തക്കതായ മറുപടി കേന്ദ്രം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മകള്‍ ആരതിയുടെ ധൈര്യം മാതൃകാപരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജാതി-മത-വംശ-ദേശ ഭേദമന്യേ, മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത് സമാധാനവും സന്തോഷവും സുരക്ഷിതത്വവുമുള്ള ജീവിതമാണ്. എന്നാല്‍, ഭീകരവാദവും വര്‍ഗീയതയും പോലുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ അതിന്റെ കടക്കല്‍ കത്തിവെക്കുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു. നിരപരാധികളുടെ ജീവനെടുക്കുകയും രാജ്യരസുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത തീവ്രവാദ പ്രവര്‍ത്തനത്തിന് തക്കതായ മറുപടി നല്‍കണം.

എല്ലാതരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ശക്തമായ പ്രതിരോധമൊരുക്കാന്‍ നമുക്ക് സാധിക്കണം. വിദ്രോഹ ശക്തികള്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളേയും ഒറ്റക്കെട്ടായി ഓരോരുത്തരും ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

ഈ മാസം 21 നാണ് വാര്‍ഷികാഘോഷം തുടങ്ങിയത്. ഈ ആഘോഷങ്ങള്‍ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ആഘോഷം ജനങ്ങള്‍ ഏറ്റെടുത്തെന്നും ഒരു കൂട്ടര്‍ ബഹിഷ്‌കരിച്ചെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നുവെന്നതാണ് സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നില്‍ക്കുന്നതിന് കാരണം.

കേന്ദ്രം സൃഷ്ടിക്കുന്ന ധന പ്രതിസന്ധിക്ക് ഇടയിലും വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ വെല്ലുവിളി ഏറ്റെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനു മാതൃകയാകൃന്ന പദ്ധതികളാണ് കേരളം നടപ്പാക്കുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+