വിഴിഞ്ഞം: ജഡ്ജിയുടെ പേരെടുത്ത് വിരട്ടുന്ന പാതിരിമാർ നീതിന്യായ വ്യവസ്ഥയെ പുച്ഛിക്കുന്നു: ഐഎന്‍എല്‍
തിരുവനന്തപുരം: വിഴിഞ്ഞം കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയുടെ പേരെടുത്ത് വിരട്ടുന്ന ലത്തീൻ പാതിരിമാർ രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ പുച്ഛിച്ചു തള്ളുകയാണെന്ന് വഹാബ് വിഭാഗം ഐ എന്‍ എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ആത്മീയ നേതൃത്വങ്ങൾ വിശ്വാസി സമൂഹത്തോട് നടത്തുന്ന മതപരമായ ജാഗ്രത നിർദ്ദേശങ്ങളെ പോലും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നവർ, മതത്തിന്റെ മുഷ്ടി ചുരുട്ടി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ലത്തീൻ രൂപതയുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോട് മുഖം തിരിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എന്‍കെ അബ്ദുള്‍ അസീസിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

നീതിന്യായ വ്യവസ്ഥകളെയും ഭരണനിർവ്വഹണ സംവിധാനങ്ങളെയും വെല്ലുവിളിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തുന്ന സമരാഭാസങ്ങൾക്ക് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുകയാണ്. സമരത്തിന്റെ മറവിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ച് കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളി വിടാനാണ് സമരസമിതി ശ്രമിക്കുന്നത്. കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയുടെ പേരെടുത്ത് വിരട്ടുന്ന ലത്തീൻ പാതിരിമാർ രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ പുച്ഛിച്ചു തള്ളുന്നു.

സാധാരണക്കാർക്കും പോലീസിനും നേരെ നടക്കുന്ന അക്രമങ്ങൾ, വീടുകൾ കയറിയുള്ള ആക്രമണങ്ങൾ, സ്ത്രീകൾക്കും ഗർഭിണികൾക്കും നേരെയുള്ള കയ്യേറ്റങ്ങൾ തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് വിഴിഞ്ഞത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആത്മീയ നേതൃത്വങ്ങൾ വിശ്വാസി സമൂഹത്തോട് നടത്തുന്ന മതപരമായ ജാഗ്രത നിർദ്ദേശങ്ങളെ പോലും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നവർ, മതത്തിന്റെ മുഷ്ടി ചുരുട്ടി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ലത്തീൻ രൂപതയുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നു.

പള്ളി മിമ്പറുകളിലെ വെള്ളിയാഴ്ച ഖുതുബകളിൽ എന്തുപറയുന്നു എന്നറിയാൻ ഇന്റലിജൻസിനെ നിയോഗിച്ച മോദി ഭരണകൂടത്തിന് ഇടയലേഖനം വായിച്ചും കൂട്ടമണിയടിച്ചും കലാപാഹ്വാനം നടത്തുന്നവർക്കെതിരെ ഒരക്ഷരം ഉച്ചരിക്കാൻ ധൈര്യം വരുന്നില്ല. മുസ്ലീങ്ങളുടെ നിഴലിനെ പോലും തീവ്രവാദ മുദ്ര ചാർത്തി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവർ വിഴിഞ്ഞം വിഷയത്തിൽ ഗ്യാലറിയിലിരുന്ന് കയ്യടിക്കുന്നു, മറ്റു ചിലർ വാലും ചുരുട്ടി മാളത്തിൽ ഒളിഞ്ഞിരിക്കുന്നു.

സമരസമിതി മുന്നോട്ടു വെച്ച ആവശ്യങ്ങളോട് തുറന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എന്നിട്ടും ഗൂഢ ലക്ഷ്യങ്ങളോടെ ആസൂത്രിതമായി നടക്കുന്ന സ്പോൺസേഡ് സമരത്തിന്റെ മറവിൽ അക്രമങ്ങൾ അഴിച്ചു വിടുകയാണ്, ആക്രമികളെ അതിശക്തമായി സർക്കാർ നേരിടണം. സമരം മൂലമുണ്ടാകുന്ന നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കേരളത്തിലെ വികസനത്തിന്റെ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ ബാഹ്യ ശക്തികളുടെ ഇടപെടലുകളും, സമരത്തിന്റെ മറവിൽ അക്രമവും അഴിഞ്ഞാട്ടവും നടത്തുന്ന സമരസമിതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം.












Click it and Unblock the Notifications