കോടതി വിധിക്കെതിരെ സുധീരൻ; തെറ്റ് പറ്റിയാൽ ചൂണ്ടി കാണിക്കും, കോടതി വസ്തുതകൾ പരിശോധിക്കണം!!
തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ രംഗത്ത്. ദേശീയ പാതയോരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട് ബാറുടമകളുടെ വാദം മാത്രം കേട്ട് വിധി പറയുന്നതിന് പകരം വസ്തുതകള്‍ കോടതി തന്നെ ആരായേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നിയമസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതയോരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട് പാളിച്ചകളുടെ വിധിയാണ് കോടതി നടത്തിയത്. തെറ്റ് പറ്റിയാല്‍ ചൂണ്ടിക്കാണിക്കുമെന്നും അതില്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. ബാറുടകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയില്ലെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റു തിരുത്തിയ കോടതിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ പറഞ്ഞു.

ഹൈക്കോടതി വിമർശിച്ചു
നേരത്തെ ദേശീയ പാതയോരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട് കോടതി വിധിയില്‍ ദൂരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിഎം സുധീരനെ കോടതി വിമര്‍ശിച്ചിരുന്നു.

കോടതിയുടെ അന്തസ്സിന് കോട്ടം തട്ടുന്നത്
സുധീരന്റെ പ്രസ്താവന കോടതിയുടെ അന്തസ്സിന് കോട്ടം തട്ടുന്നതാണ്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. മെയ് 16നും 19നും ഉണ്ടായ വിധി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ എന്ത് കൊണ്ട് വൈകിയെന്ന് കോടതി നേരത്തെ സൂധീരനോട് ചോദിച്ചിരുന്നു.

മാധ്യമങ്ങളിൽ വാർത്ത എത്താൻ വൈകുന്നു
വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും ജൂണ്‍ ആദ്യമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നുമാണ് സുധീരന്‍ ഇതിന് മറുപടി നല്‍കിയത്.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മലുള്ള പ്രശ്നം
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മലുള്ള പ്രശ്നത്തെ തുടര്‍ന്ന് കോടതി വിധി മാധ്യമ പ്രവര്‍ത്തകരിലേക്കെത്താന്‍ വൈകുന്നുവെന്ന് വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

ബാറുകൾ തുറക്കാൻ നേരത്തെ അനുമതി നൽകി
ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 2014ല്‍ കേന്ദ്രവിജ്ഞാപനം കാണിച്ച് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണ് ബാറുടമകള്‍ അനുകൂല വിധി വാങ്ങിയത്.

രൂക്ഷ വിമർശനം
കോടതി ഉത്തരവ് വന്നയുടന്‍ ദേശീയ പാതയാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മദ്യനയത്തിൽ മാറ്റം വരുത്തും
അതേസമയം സംസ്ഥാനത്ത് മദ്യനയത്തിൽ മാറ്റം വരുത്താൻ ഇടതു മുന്നണി തീരുമാനിച്ചു. നിലവിലെ നിയമ തടസ്സങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ ബാറുകൾ അനുവദിക്കാൻ തിരുവന്തപുരത്ത് ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.












Click it and Unblock the Notifications