ഏഴ് പേരെ എൻകൗണ്ടറിൽ ഇല്ലാതാക്കി; ഗുജറാത്ത് മോഡൽ കേരളത്തിൽ കൊണ്ടുവന്നത് പിണറായിയെന്ന് ബൽറാം
പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓര്‍ക്കുന്ന ആളുകളാണ് ഏഴ് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്
തൃത്താല: എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും തൃത്താല എംഎല്‍എയും മണ്ഡലത്തിൽ നിന്ന് ഇത്തവണയും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിടി ബല്‍റാം. ഏഴ് മനുഷ്യരെ എൻകൗണ്ടർ കൊലപാതകങ്ങളിലൂടെ പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇല്ലാതാക്കിയെന്നും ബൽറാം ആരോപിച്ചു.
'പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓര്‍ക്കുന്ന ആളുകളാണ് ഒമ്പത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.' ബൽറാം പറഞ്ഞു. എകെജിക്കെതിരായ വിവാദ പരാമർഷം എൽഡിഎഫ് പ്രചരണായുധമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബൽറാമിന്റെ പ്രതികരണം.
താൻ എംഎൽഎ ആയി എത്തുന്നതിന് മുൻപ് നാല് തവണ മണ്ഡലത്തിലെ ജനങ്ങൾ എൽഡിഎഫിന് വിജയം നൽകിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും ബൽറാം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ് മുന്നോട്ട് പോകുന്നതെന്നും വി.ടി ബൽറാം പറഞ്ഞു.
എൽഡിഎഫ് എന്തുവന്നാലും ജയിക്കും എന്ന അഹങ്കാരത്തിലും അമിത ആത്മവിശ്വാസത്തിലും ഇരിക്കുകയായിരുന്നു. ഒന്നും ചെയ്തില്ലെങ്കിലും എംഎല്‍എയെ കാണാന്‍ കിട്ടുന്ന അവസ്ഥ പോലും ഇല്ലെങ്കിലും പാര്‍ട്ടി ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യും എന്ന മിഥ്യാധാരണയുണ്ടായിരുന്നു. അത് ഇന്നും ചിലര്‍ക്കുണ്ട്. എന്നാൽ അതില്‍ നിന്നും തൃത്താല ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ടെന്നും യുഡിഎഫ് ജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ രാഷ്ട്രിയത്തിൽ തന്നെ ഏവരാലും ബഹുമാനിക്കപ്പെടുന്ന എകെജിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബൽറാമിനെതിരെ ഇടതുപക്ഷം അത് പ്രധാന പ്രചരണായുധമാക്കിയതോടെ നിലപാടിൽ നിന്ന് എംഎൽഎ പിന്നോട്ട് പോയിരുന്നു. എകെജി എന്ന വിപ്ലവകാരിയെ അംഗീകരിക്കുന്നു എന്നാണ് വിടി ബല്‍റാം ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചത്. എകെജിയുടെ രാഷ്ട്രീയത്തേയും അംഗീകരിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്.
Recommended Video