കോൺഗ്രസിൽ വിടി ബൽറാമിന് പുതിയ ചുമതല? അഴിച്ച് പണി അണിയറയിൽ, ചൂട് പിടിച്ച് ചർച്ചകൾ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ അടിമുടി അഴിച്ച് പണിക്കുള്ള നീക്കത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. പ്രതിപക്ഷ മുന്നില്‍ നിന്ന് നയിച്ചെങ്കിലും തിരഞ്ഞെടുപ്പിലെ തോല്‍വി ചെന്നിത്തലയുടെ സ്ഥാനം തെറിപ്പിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും പുതിയ ആളെത്തുമെന്നുറപ്പായിരിക്കുന്നു.
ഡിസിസികളെല്ലാം അഴിച്ച് പണിഞ്ഞേക്കും. പാലക്കാട് ജില്ലാ അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ രാജി സമര്‍പ്പിച്ച് കഴിഞ്ഞു. പാലക്കാട് കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യമുണ്ട്. രണ്ട് നേതാക്കളുടെ പേരാണ് പാലക്കാട് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്.
പാലക്കാട് ജില്ലയില്‍ തൃത്താലയില്‍ വിടി ബല്‍റാം അടക്കം തോറ്റ് വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. പാലക്കാട് മണ്ഡലം കടുത്ത പോരാട്ടത്തിന് ഒടുവില്‍ ബിജെപിയുടെ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിലിന് നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് മാത്രമാണ് ആശ്വാസം. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാലക്കാട് പാര്‍ട്ടിയില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു.
പാലക്കാട് കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുളള എവി ഗോപിനാഥ് ആണ് കലാപക്കൊടി ഉയര്‍ത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്നുളള ആശങ്കയില്‍ ഉമ്മന്‍ചാണ്ടി അടക്കമുളള സംസ്ഥാന നേതാക്കള്‍ നേരിട്ട് എത്തിയാണ് ഗോപിനാഥിനെ അനുനയിപ്പിച്ചത്. എങ്കിലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.
ഭരണം പിടിക്കാനിറങ്ങി ഉള്ള സീറ്റുകളില്‍ പലതും നഷ്ടപ്പെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിനെ അടിമുടി ഉടച്ച് വാര്‍ക്കാനുളള ശ്രമം ആണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ സംഘടനാ പുനസംഘടനയ്ക്ക് കാത്ത് നില്‍ക്കാതെ രാജി സമര്‍പ്പിച്ചിരിക്കുകയാണ് വികെ ശ്രീകണ്ഠന്‍. പുനസംഘടന കഴിയുന്നത് വരെ കാത്ത് നില്‍ക്കാനുളള നേതൃത്വത്തിന്റെ നിര്‍ദേശം കണക്കിലെടുക്കാതെയാണ് രാജി.
ഇതോടെ ശ്രീകണ്ഠന് പകരം ഡിസിസി അധ്യക്ഷനായി ആരെത്തണം എന്നുളള ചര്‍ച്ചകളാണ് പാര്‍ട്ടിക്കുള്ളിലും പുറത്ത് സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. വിടി ബല്‍റാമിന്റെയും എവി ഗോപിനാഥിന്റെയും പേരുകള്‍ തന്നെയാണ് പ്രധാനമായും പുതിയ ഡിസിസി അധ്യക്ഷന്‍ സ്ഥാനത്തേക്ക് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ വിടി ബല്‍റാമിനാണ്.
ഇടത് മുന്നണിയുടെ വഴിയില്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസില്‍ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് വിടി ബല്‍റാം. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന നേതാവ് കൂടിയാണ്. തൃത്താലയില്‍ ഇത്തവണ എംബി രാജേഷിനോട് തോല്‍വി ഏറ്റുവാങ്ങിയത് ജില്ലയില്‍ പാര്‍ട്ടിയില്‍ ബല്‍റാമിന് ക്ഷീണമായിട്ടുണ്ട്.
എന്നാല്‍ നേതൃസ്ഥാനത്തേക്ക് യുവാക്കള്‍ വരണമെന്ന ആവശ്യം ഉന്നയിക്കുന്നവര്‍ക്ക് പാലക്കാട് ബല്‍റാം അല്ലാതെ മറ്റൊരു ചോയിസില്ല. ബല്‍റാം ജില്ലയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തിയാല്‍ അത് കോണ്‍ഗ്രസിന് പാലക്കാട് പുതിയ ഊര്‍ജം നല്‍കും എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. മറുവിഭാഗം ആവശ്യപ്പെടുന്നത് എവി ഗോപിനാഥനെ ഡിസിസി അധ്യക്ഷനാക്കണം എന്നാണ്.
Recommended Video
പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ എവി ഗോപിനാഥിനുളള സ്വാധീനം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. പാലക്കാട് ഡിസിസിയുമായി എവി ഗോപിനാഥ് അത്ര ചേര്‍ച്ചയില്‍ അല്ല. അതുകൊണ്ട് തന്നെ വികെ ശ്രീകണ്ഠന്‍ അടക്കമുളള നേതാക്കള്‍ക്ക് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കുന്നതിനോട് യോജിപ്പില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കലാപം ഉയര്‍ത്തി പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഗോപിനാഥ് വെട്ടിലാക്കിയിരുന്നു.