ഒരു ദലിത് വിദ്യാർത്ഥിനി നേരിടുന്ന ഇൻസ്റ്റിറ്റ്യൂഷണൽ വേട്ടയാടലുകൾക്ക് യാതൊരു നീതീകരണവുമില്ല: ബല്‍റാം
പാലക്കാട്: മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. . വർഷങ്ങളായി സർവ്വകലാശാല അധികൃതരിൽ നിന്ന് നേരിടേണ്ടി വരുന്ന ജാതിവിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ വീണ്ടും പോരാട്ടത്തിനിറങ്ങുന്ന ദീപയ്ക്ക് എല്ലാവിധ പിന്തുണ അറിയിക്കുന്നതായും വിടി ബല്‍റാം പറഞ്ഞു. ദീപയെ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2012ലാണ് എംജി സർവ്വകലാശാലയിൽ നാനോ സയൻസിൽ എം ഫിലിന് ദീപ പ്രവേശനം നേടുന്നത്. ദലിത് സ്വത്വത്തിന്റെ പേരിലും ഉയർത്തിപ്പിടിക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പേരിലുമുള്ള നിരന്തര വേട്ടയാടലുകളാണ് ഈ വിദ്യാർത്ഥിനി നേരിടുന്നതെന്നും ബല്‍റാം പറഞ്ഞു.
പ്രതിസന്ധികൾ അതിജീവിച്ച് എംഫിൽ പൂർത്തിയാക്കി പി എച്ച്ഡിക്ക് രജിസ്റ്റർ ചെയ്തെങ്കിലും പല നിലക്കുമുള്ള തടസ്സങ്ങളാണ് ഇപ്പോഴും തുടരുന്നത്. കോഴ്സ് വർക്ക് ചെയ്യാനും ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുമൊക്കെ ഡിപ്പാർട്ട്മെന്റിലെ ദലിത് വിരുദ്ധ ലോബി തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഒരു വർഷത്തോളമായി ഫെലോഷിപ്പും ലഭിച്ചിട്ടില്ല. ഡിപ്പാർട്ട്മെൻറിലെ അധ്യാപകനും നിലവിൽ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവുമായ നന്ദകുമാർ കളരിക്കൽ എന്ന സിപിഎം നേതാവിന്റെ ഭാഗത്തുനിന്നാണ് ദീപയ്ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുള്ളത്.

സിപിഎം അനുകൂല അധ്യാപക സംഘടനയുടേയും "കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന"യായ എസ്എഫ്ഐയുടേയും പൂർണ്ണ പിന്തുണ ഈ അധ്യാപകനാണെന്നതിൽ അത്ഭുതമില്ല. ദീപയുടെ പരാതിയേത്തുടർന്ന് നേരത്തേ സർവ്വകലാശാല തന്നെ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ നന്ദകുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരാതിക്കാരിക്കെതിരെയുള്ള പ്രതികാരനടപടികൾ ഇപ്പോഴും തുടരുകയാണ്. എസ് സി അട്രോസിറ്റീസ് ആക്റ്റ് പ്രകാരം അധ്യാപകനെതിരെ പോലീസ് കേസെടുക്കണമെന്നായിരുന്നു അന്വേഷണത്തെത്തുടർന്നുള്ള ശുപാർശയെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ സംരക്ഷണത്തിൽ ആ ദിശയിൽ നടപടികളൊന്നും മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ദീപയുടെ ഗവേഷണം എത്രയും വേഗം പൂർത്തിയാക്കാനുള്ള സൗകര്യം ചെയ്തുനൽകണമെന്ന് ഹൈക്കോടതിയും പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷനുമൊക്കെ ഉത്തരവിട്ടിട്ടും സർവ്വകലാശാലക്ക് യാതൊരു കുലുക്കവുമില്ല. വൈസ് ചാൻസലർ നേരിട്ട് കുറ്റക്കാരനായ അധ്യാപകന്റെ പക്ഷം പിടിക്കുകയാണെന്ന് ദീപ കുറ്റപ്പെടുത്തുന്നു. ഇന്നലെ മുൻ രാഷ്ട്രപതി ശ്രീ കെ ആർ നാരായണന്റെ അനുസ്മരണ പോസ്റ്റിൽ ഞാനിങ്ങനെ എഴുതിയിരുന്നു: "His is a journey quite unbelievable those days and highly improbable even today". ആ പറഞ്ഞത് ശരിവയ്ക്കുന്ന അനുഭവമാണ് ദീപ പി. മോഹനന്റേത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഏറ്റവും ഉയർന്ന ഭരണഘടനാപദവിയിലേക്ക് വരെ അറിവ് മാത്രം മൂലധനമായുള്ള ഒരു ദരിദ്ര ദലിതന് ഉയർന്നുവരാൻ കഴിഞ്ഞുവെന്ന് ഒരുഭാഗത്ത് അഭിമാനിക്കുമ്പോഴും അദ്ദേഹം ജനിച്ച അതേ കോട്ടയം ജില്ലയിൽ, രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവ്വകലാശാലയിൽ, ഒരു ദലിത് വിദ്യാർത്ഥിനി നേരിടുന്ന ഈ ഇൻസ്റ്റിറ്റ്യൂഷണൽ വേട്ടയാടലുകൾക്ക് യാതൊരു നീതീകരണവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications