അറസ്റ്റും ഭീഷണിയും വേണ്ട.. 12 അല്ല 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ച് പോകില്ല, വെല്ലുവിളിച്ച് രാജേഷ്
Recommended Video
ശബരിമല: പോലീസിന്റെ നിർദേശങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ശബരിമലയിലേക്ക് പോകാൻ ശ്രമിച്ചതിനാണ് ബിജെപി നേതാവ് കെ സുരേന്ദ്രനേയും ഹിന്ദു ഐക്യവേദി നേതാവ് ശശികലയേയും പോലീസ് അറസ്റ്റ് ചെയ്തത്. മുൻകാലങ്ങളിൽ നട തുറന്നപ്പോൾ സംഘപരിവാർ നേതാക്കൾ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നു.
ഇത്തവണ അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുളളതാണ് പോലീസിന്റെ മുൻകരുതൽ നടപടി. സന്നിധാനത്ത് സംഘർഷമൊഴിവാക്കാനും ഭക്തർക്ക് സമാധാനപരമായി ദർശനം നടത്താനും അവസരം ഉണ്ടാക്കുക എന്നതാണ് സർക്കാരും പോലീസും ലക്ഷ്യമിടുന്നത്. എന്നാൽ വിവി രാജേഷിനെ പോലുളള ബിജെപി നേതാക്കൾ ശബരിമലയിൽ തുടരുകയാണ്. പോലീസ് പറയുന്നത് കേട്ട് തിരിച്ച് പോകില്ല എന്നാണ് രാജേഷിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പോലീസ് ഭീതിയുണ്ടാക്കുന്നു
കേരളാ പോലീസിനോട് ഇന്നലെ തന്നെ പറഞ്ഞിരുന്നതല്ലെ ശബരിമലയിൽ നിങ്ങൾ സ്വീകരിക്കുന്നത് തെറ്റായ നയങ്ങളാണ് നിങ്ങൾ തന്നെ അത് തിരുത്തേണ്ടി വരുമെന്ന്, ശശികല ടീച്ചറുടെ കാര്യത്തിൽ എന്തായി? സന്നിധാനത്തും, പമ്പ മുതൽ നടപ്പന്തൽ വരെയും പോലീസ് നടപ്പിലാക്കിയിരിക്കുന്ന തെറ്റായ നയങ്ങൾ തിരുത്തേണ്ടി വരും, സന്നിധാനത്ത് ലാത്തി ഉപയോഗിക്കുന്നത് ഭക്തരിൽ ഭീതി ഉളവാക്കുന്നു. വലിയ നടപ്പന്തൽ ഒഴിഞ്ഞ് കിടക്കുമ്പോൾ കൊച്ച് കുട്ടികൾ ഉൾപ്പെടെ ഉള്ളവരെ ദൂരെ മഴനനയാനിടയുള്ള ക്യൂ കോംപ്ലക്സിലേക്ക് രാത്രിയിൽ അയക്കുന്നത് അതിക്രൂരമാണ്.
മലയാളികൾ വരുന്നില്ല
വലിയ നടപ്പന്തലിൽ രാത്രിയിൽ വിശ്രമിക്കവാനുള്ള അവസരമുണ്ടാക്കണം. കേരളത്തിലെമ്പാടും പോലീസ് ഭയപ്പാട് സൃഷടിച്ചതിനാൽ ഇന്നലെയും ഇന്നും മലയാളി അയ്യപ്പന്മാരുടെ വരവ് വളരെ കുറവാണ്. തമിഴ്, കന്നടക്കാരാണ് കൂടുതലും എത്തുന്നത്. ശബരിമല കൈകാര്യം ചെയ്ത് പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥരിലൂടെ സ്ഥിതിഗതികൾ നിയന്ത്രിച്ച് ഭക്തരുടെ മനസ്സിലെ ആശങ്ക പരിഹരിക്കണം.
അറസ്റ്റും ഭീഷണിയും വേണ്ട
അല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. എന്തായാലും ഭക്തരോടൊപ്പം ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. അറസ്റ്റും, ഭീഷണിയും ഒന്നും ഭക്തരെ പിന്തിരിപ്പിക്കില്ല ,12 മണിക്കൂറും, 24 മണിക്കൂറും കഴിഞ്ഞാലൊന്നും പോലീസ് പറയുന്ന കേട്ട് തിരിച്ച് പോകില്ല, പോലീസിന്റെ മുന്നിൽ തന്നെ ഉണ്ടാകും.സ്വാമി ശരണം എന്നാണ് വിവി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎമ്മിന്റെ അവസാനം
K സുരേന്ദ്രനെ ഇരുമുടി കെട്ടുമായി റിമാന്റ് ചെയ്തു.ശശികല ടീച്ചറെയും, ഭാർഗ്ഗവറാം സ്വാമിയെയും ഇരുമുടി കെട്ടുമായി അറസ്റ്റ് ചെയ്തു. ഒരു സംസ്കാരം സംരക്ഷിക്കാനുള്ള സഹന സമരത്തിന്റെ തുടർച്ച. ഒപ്പം മാർക്സിസ്റ്റ് പാർട്ടിയുടെയും, സംസ്ഥാന സർക്കാരിന്റെയും വിലാപയാത്രയും ഇവിടെ ആരംഭിക്കുന്നു. ഈ വിലാപയാത്രയുടെ അന്ത്യം പുതുയുഗപ്പിറവിയുടെതായിരിക്കും. സ്വാമി ശരണം എന്നും വിവി രാജേഷ് പോസ്റ്റിട്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
വിവി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്