ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ പുറത്തിറങ്ങുന്നു
പാലക്കാട്: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച വാളയാര്‍ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും. 'ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി' എന്നാണ് ആത്മകഥയുടെ പേര്. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇളയമകളുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. തന്റെ ആത്മകഥയില്‍ മക്കളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് അമ്മ പറയുന്നത്. കേസില്‍ ഉന്നത ബന്ധമുളള ആറാമതൊരാള്‍ കൂടി പ്രതിയായി ഉണ്ടെന്നും ഇയാളെ രക്ഷിക്കാനാണ് കേസ് അട്ടിമറിച്ചതെന്നും അമ്മ പറയുന്നു.
മൂത്ത മകള്‍ മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് ഇളയ മകള്‍ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടും നടപടിയെടുത്തില്ല. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പകര്‍പ്പ് നല്‍കിയില്ലെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തന്റെയും മക്കളുടെയും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പുസ്തകത്തില്‍ തുറന്നെഴുതിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
എന്നാല്‍ നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇതു തന്നെയാണ് സി ബി ഐയും കുറ്റപത്രത്തില്‍ പറയുന്നത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയായ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 13 കാരി മരിച്ച് വെറും 52 ദിവസത്തിന് ശേഷം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ ഒമ്പതുവയസുകാരിയായ സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദ്യത്തെ കുട്ടിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഇളയകുട്ടി.
സഹോദരിയുടെ മരണ ദിവസം മുഖം മറച്ചുകൊണ്ട് രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത് താന്‍ കണ്ടതെന്ന് ഇളയ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കളും മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ചു. എന്നാല്‍ ഇത് ഗൗരവമായി എടുക്കാതിരുന്ന പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും അതേമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ മാര്‍ച്ച് ആറിന് അന്ന് എ എസ് പിയായിരുന്നു ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ട് കുട്ടികളും മരണത്തിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമായതോടെ വാളയാര്‍ എസ് ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. അന്നത്തെ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം ജെ സോജനായിരുന്നു പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല ഏറ്റെുത്തത്. ഇതിന് പിന്നാലെയാണ് കേസില്‍ അറസ്റ്റുണ്ടാകുന്നത്. പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെ ആദ്യവും പിന്നാലെ എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തു. ഇവരുടെ അറസ്റ്റിന് ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. കേസിലെ ഒന്നും നാലും പ്രതികള്‍ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു.
ഇതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന യുവാവ് തൂങ്ങിമരിച്ചു. 2017 ജൂണ്‍ 22 ന് കോടതിയില്‍ വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വലിയ മധു എന്നറിയപ്പെടുന്ന ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശി ഷിബു, മൂന്നാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ്, നാലാം പ്രതി കുട്ടി മധു എന്ന എം മധു എന്നിവരെ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഒക്ടോബര്‍ ഒമ്പതിന് മൂന്നാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെ വിട്ടു. പിന്നാലെ ഒക്ടോബര്‍ 25 വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
ഇതോടെ വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ ഹനീഫ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇതിനിടെ 2020 നവംബര്‍ 4 ന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും പിന്നാലെ കേസ് സി ബി ഐ ഏറ്റെടുക്കുകയുമായിരുന്നു.
Recommended Video