വയനാടും ചേലക്കരയും പോളിങ് ബൂത്തില്‍: കോട്ടകള്‍ തുടരുമോ? തകരുമോ? വിധിയെഴുത്ത് ഇന്ന്
കല്‍പ്പറ്റ: നാടിളക്കിയ പ്രചരണത്തിന് ശേഷം വയനാടും ചേലക്കരയും ഇന്ന് വിധിയെഴുതുന്നു. രണ്ടിടത്തും വോട്ടെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം കൃത്യസമയത്ത് പൂർത്തിയായി. രാവിലെ ആറ് മണിയോടെ തന്നെ മോക്ക് പോളിങ് നടന്നു. കൃത്യം ഏഴ് മണി മുതല്‍ വോട്ടർമാർ വോട്ട് ചെയ്ത് തുടങ്ങി. വൈകീട്ട് ആറ് മണിക്ക് പോളിങ് അവസാനിക്കുമെങ്കിലും വരിയില്‍ ആളുണ്ടെങ്കില്‍ അവർക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. ചേലക്കര നിയോജക മണ്ഡലത്തില്‍ ആറും വയനാട്ടില്‍ 16 ഉം മത്സരാർത്ഥികളാണ് ജനവിധി തേടുന്നത്.
വയനാട്
രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് നടക്കുന്ന വയനാട് ലോക്സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു. എല്‍ ഡി എഫില്‍ നിന്നും മുന്‍ എം എല്‍ എ സത്യന്‍ മൊകേരി, എന്‍ ഡി എയില്‍ നിന്നും നവ്യ ഹരിദാസ് എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികള്‍. ശേഷിക്കുന്ന മത്സരാർത്ഥികളില്‍ പലരും കേരളത്തിന് പുറത്ത് നിന്നുള്ളവരാണ്.

ചൂരൽമല - മുണ്ടക്കൈ ദുരന്തമുഖത്ത് നിന്ന് താൽക്കാലികമായി പുനരധിവസിപ്പിച്ചവർക്ക് വോട്ടു ചെയ്യുന്നതിന് വേണ്ടി 'വോട്ട് വണ്ടി' സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ബൂത്തിലേക്ക് പോകുന്നതിന് വേണ്ടി ഇലക്ഷൻ ഐഡി കാർഡ് ഉയർത്തി ഇലക്ഷൻ കമ്മീഷൻ സജ്ജമാക്കിയിട്ടുള്ള വോട്ടു വണ്ടിക്ക് കൈ കാണിച്ചാൽ മതി. ചൂരൽമല പ്രദേശത്തെ 167, 168, 169 ബൂത്തുകളിലുള്ള വോട്ടർമാർ വോട്ടുവണ്ടിയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുക. വയനാട് മണ്ഡലത്തില്‍ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പിനായി തയ്യാറാക്കി.
ചേലക്കര
ഉറച്ച കോട്ടയായ ചേലക്കര യുആർ പ്രദീപിലുടെ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. മറുപക്ഷത്താവട്ടെ ചിട്ടയോടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് യു ഡി എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. തൊട്ടുമുന്‍പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ചേലക്കര പിടിച്ചെടുക്കാന്‍ രമ്യ ഹരിദാസിന് കഴിയുമെന്ന് യു ഡി എഫ് വിലയിരുത്തുന്നു. കെ ബാലകൃഷ്ണനാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി.
ആകെ 213103 വോട്ടർമാരാണ് ചേലകര മണ്ഡലത്തിലുള്ളത്. 180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പ്രശ്ന ബാധിത ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു.












Click it and Unblock the Notifications