'അവിടുത്തെ സ്ഥിതി അതിഭീകരം, കാണാതായ ആളുകളുടെ എണ്ണം ഈ പറയുന്നതിലും അധികം'; രാജു ഹെജമാഡി
വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ സ്ഥിതി അപകടകരം ആണെന്നും ഭീകരം ആണെന്നും മേപ്പാടി പഞ്ചായത്തംഗം രാജു ഹെജമാഡി വൺഇന്ത്യ മലയാളത്തോട്. രക്ഷാപ്രവർത്തനം ഇന്ന് രാവിലെയോടെ പുനരാരംഭിച്ചത് ആശ്വാസകരം ആണെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഒരുപാട് പേരെ കണ്ടെത്താൻ ബാക്കിയാണെന്നും ചൂണ്ടിക്കാട്ടി. ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈയിൽ നിന്ന് അധിക ദൂരെയല്ലാത്ത വാർഡായ നെടുമ്പാലയിലെ മെമ്പറാണ് രാജു.
നിലവിൽ പ്രാദേശിക തലത്തിൽ രക്ഷാപ്രവർത്തനത്തെയും മറ്റും ഏകോപിച്ചു കൊണ്ടിരിക്കുകയാണെന്നും രാജു പറഞ്ഞു. 'അവിടുത്തെ സ്ഥിതി അപകടകരമാണ്. ചൂരൽമല ടൗണിൽ ഉൾപ്പെടെ അരയാൾ പൊക്കത്തിൽ വരെ ചെളി അടിഞ്ഞുകൂടിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി മേഖലയിലെ വൈദ്യുതി പുനഃസ്ഥാപിച്ചതാണ് ആശ്വാസം' അദ്ദേഹം പറഞ്ഞു.

'രാവിലെ ഏഴരയോടെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ നിലവിൽ ക്യാമ്പിലാണ് പ്രവർത്തിക്കുന്നത്. മരണപ്പെട്ട ആളുകളുടെ മൃതദേഹങ്ങളുടെ തുടർ നടപടികൾ നോക്കി കൊണ്ടിരിക്കുകയാണ്. ഇവിടെ പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ് നിലവിൽ' രാജു ഹെജമാഡി പറയുന്നു.
'പതിനൊന്നാം വാർഡിൽ നിന്ന് പൊട്ടിയ ഉരുൾ പന്ത്രണ്ടും പത്തും വാർഡുകൾ തകർത്താണ് പോയത്. പുഴ ഗതിമാറി ഒഴുകി ചൂരൽമല ടൗണിലേക്ക് കയറി. അവിടെ നിന്നാണ് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. നിലവിൽ ഇരുന്നോറോളം പേരെ കാണാനില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ യഥാർത്ഥ കണക്കുകൾ അതിലും കൂടുതലായിരിക്കും' അദ്ദേഹം ചൂണ്ടിക്കാട്ടി.
'മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലായി ഏകദേശം ആയിരത്തി ഇരുനൂറിലധികം കുടുംബങ്ങൾ ആണ് കഴിഞ്ഞിരുന്നത്. അടുത്ത വാർഡുകളായിരുന്നതിനാൽ എല്ലാവരെയും പരസ്‌പരം അറിയാമായിരുന്നു. നിലവിൽ ചിലയിടങ്ങളിൽ പത്തോ ഇരുപതോ പേർ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും അവർ സുരക്ഷിതരാണ് എന്നാണ് അറിയാൻ കഴിഞ്ഞത്' രാജു കൂട്ടിച്ചേർത്തു.
അതേസമയം, ഇതുവരെ 156 മരണങ്ങളാണ് മുണ്ടക്കൈ ഉരുൾപൊട്ടലിൽ സ്ഥിരീകരിച്ചിരിക്കുന്നത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചായത്തിന്റെ രജിസ്‌റ്റർ പ്രകാരം 400ലധികം വീടുകളാണ് മുണ്ടക്കൈ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മേഖലയിൽ അവശേഷിക്കുന്നത് മുപ്പതോളം വീടുകൾ മാത്രമാണെന്നാണ് റിപ്പോർട്ട്.
നിലവിൽ ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.












Click it and Unblock the Notifications