വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ; മരണസംഖ്യ 120 ആയി, ചൂരൽമലയിൽ കുടുങ്ങിയവരെ എയർലിഫ്റ്റ് ചെയ്യുന്നു
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ 120 പേർക്ക് ജീവൻ നഷ്‌ടമായെന്ന് കണക്കുകൾ. ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 120 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങളിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ് ഉണ്ടായിരുന്നത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെ വരെ മൃതദേഹങ്ങൾ ഒഴുകിയെത്തി. അപകടത്തിൽ 98 പേരെയാണ് കാണാതായത്. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹങ്ങളാണ് ഉള്ളത്. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 62 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം, മേഖലയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിലായി സൈന്യം എയർലിഫ്റ്റ് ആരംഭിച്ചു എന്നതാണ് ആശ്വാസം നൽകുന്ന വാർത്ത. ചൂരൽമലയിൽ കുടങ്ങിയവരെയാണ് പുറത്തേക്ക് കടത്തുന്നത്. ഇന്ത്യൻ എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് ആദ്യഘട്ടത്തിൽ എയർ ലിഫറ്റ് ചെയ്‌തു കൊണ്ടിരിക്കുന്നത്. എയർലിഫ്റ്റിങ് തുടരുമെന്നാണ് ലഭ്യമായ വിവരം. പ്രതികൂല കാലാവസ്ഥക്കിടയിൽ സാഹസികമായാണ് ചൂരൽമലയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്‌തത്. രാവിലെ മുതൽ ശ്രമം തുടരുകയായിരുനെങ്കിലും കാലാവസ്ഥ വെല്ലുവിളി സൃഷ്‌ടിക്കുകയായിരുന്നു.
ഇതിനിടെ മുണ്ടക്കൈയിൽ സൈന്യം താൽക്കാലിക പാലം നിർമ്മിച്ചിരുന്നു. പാലത്തിലൂടെയും ആളുകളെ രക്ഷപ്പെടുത്തുന്നുണ്ട്. ഇതിന് പിന്നാലെ നൂറിലധികം പേരെയാണ് മുണ്ടക്കൈ മലയിൽ നിന്ന് താഴെ എത്തിച്ചത്. നേരത്തെ ഇതിലൂടെ ആളുകൾക്ക് പുറത്തേക്ക് കടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. താൽക്കാലിക പാലം വന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായി.
ദുരന്തത്തിൽ മരണപ്പെട്ടവരിൽ 51 പേരുടെ പോസ്‌റ്റുമോർട്ടം അവസാനിച്ചുവെന്നാണ് ലഭ്യമായ വിവരം. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കൂടുതൽ ഡോക്‌ടർമാരെ നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ താൽക്കാലിക ആശുപത്രിയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ഫോറൻസിക് ഡോക്‌ടർമാരുടെ പ്രത്യേക സംഘവും വയനാട്ടിലേക്ക് തിരിക്കും.
തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിയാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങളും കൃത്യമായി ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തിന് സമീപം തന്നെ താൽക്കാലിക ആശുപത്രി സജ്ജമാക്കിയത്.












Click it and Unblock the Notifications