Wayanad Landslide Death Toll: മരണസംഖ്യ ഉയരുന്നു, ഇതുവരെ മരണപ്പെട്ടത് 108 പേര്‍, 98 പേരെ കാണാനില്ല
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ആശങ്കപ്പെടുത്തും വിധം ഉയരുന്നു. ഇതുവരെ 108 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ 42 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. സഹാന (7), ആഷിന (10), അശ്വിന്‍ (14), മുഹമ്മദ് ഇഷാൻ എന്നിവർ മരിച്ച കുട്ടികളിൽ ഉൾപ്പെടുന്നു.
റംലത്ത്, അഷ്‌റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജീന, ദാമോദരന്‍, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, നഫീസ, ജമീല, ഭാസ്‌കരന്‍, അഫ്‌സിയ സക്കീര്‍, മോഹനൻ, പാറു, ഗീത, ഷാരൺ, പ്രജീഷ്, ജുബൈരിയ, പ്രേമ, ശരൺ, മുഹമ്മദ് നിയാസ്, കല്യാൺ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായുളള സംശയവും ഉയരുന്നുണ്ട്. മുണ്ടക്കൈ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുകയാണ്.

ദുരന്തഭൂമിയായ മുണ്ടക്കൈയിലേക്കുളള ഏക പാലം തകർന്ന് പോയിരുന്നതിനാൽ അപകടം നടന്ന് 12 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് രക്ഷാപ്രവർത്തകരുടെ ഒരു സംഘത്തിന് അവിടേക്ക് എത്താനായത്. ഇവിടുത്തെ ഭൂരിഭാഗം വീടുകളും തകർന്നടിഞ്ഞു. താൽക്കാലിക പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് സൈന്യം ശ്രമിക്കുന്നത്. 330 അടി ഉയരത്തിൽ പാലം നിർമ്മിക്കാനാണ് ശ്രമം. പാങ്ങോട് നിന്നടക്കം കൂടുതൽ സൈനികർ മുണ്ടക്കയത്തേക്ക് എത്തുന്നുണ്ട്. നേരത്തെ കനത്ത മഴ കാരണം ഇടയ്ക്ക് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു.
മുണ്ടക്കൈ കൂടാതെ ചൂരൽമലയും അട്ടമലയും തകർന്നടിഞ്ഞിരിക്കുകയാണ്. 120ലേറെ പേരാണ് നിലവിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. വിംസ് ആശുപത്രിയിൽ മാത്രം 80 പേർ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്. ദുരന്തഭൂമിയിൽ 250 പേർ കുടുങ്ങിക്കിടക്കുന്നതായാണ് സർക്കാർ വ്യക്തമാക്കുന്നത്. മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 5 മണിക്ക് മാധ്യമങ്ങളെ കാണും.
ദുരന്തമുഖത്ത് നിന്ന് 250ലേറെപ്പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. വയനാട്ടിൽ ഇതുവരെ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. നാട്ടുകാരടക്കം നൂറുകണക്കിന് ആളുകളാണ് ചൂരൽമലയിലടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമായിരിക്കുന്നത്. പള്ളികളും മോസ്കുകളും താൽക്കാലിക ആശുപത്രികളാക്കി മാറ്റുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications