മുഖ്യമന്ത്രിയുടെ ഇടപെടല്‍, മുണ്ടക്കൈയില്‍ അപൂര്‍വ കാഴ്ച്ച, ഒന്നും കണ്ടെത്താതെ രക്ഷാസംഘം മടങ്ങി
വയനാട്: വയനാട്ടിലെ ജീവന്റെ തുടിപ്പ് തേടിയുള്ള രക്ഷാസംഘത്തിന്റെ തിരച്ചില്‍ അവസാനിപ്പിച്ചു. യാതൊന്നും ശേഷിക്കുന്നില്ലെന്ന് സൈന്യം അറിയിക്കുകയായിരുന്നു.പാമ്പോ മറ്റു ജീവികളോ ആവാമെന്നും, മനുഷ്യന്‍ കുടുങ്ങി കിടക്കുന്നില്ലെന്നും സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം മുണ്ടക്കെയില്‍ പുനരാരംഭിച്ചത്.
റഡാര്‍ സിഗ്നലില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുള്ള സിഗ്നല്‍ കിട്ടിയതായിരുന്നു തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കാരണമായത്. രക്ഷാപ്രവര്‍ത്തകരും സൈന്യവുമെല്ലാം തിരച്ചിലിന് നേരിട്ട് ഇറങ്ങി. വൈകീട്ടോടെ മനുഷ്യന്റെ സാന്നിധ്യമായിരിക്കില്ലെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു.

രാത്രിയില്‍ തിരച്ചില്‍ ദുഷ്‌കരമാകുമെന്ന ഘട്ടം വന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ സൈന്യം തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി തിരച്ചില്‍ നടത്തരുതെന്ന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ മൂന്ന് മൂന്ന് ദിവസങ്ങളിലായി രാത്രി ഇത്ര വൈകിയും തിരച്ചില്‍ മുണ്ടക്കൈയില്‍ അടക്കം നടന്നിരുന്നില്ല. പ്രധാന കാരണം പ്രതികൂല കാലാവസ്ഥയായിരുന്നു.
എന്നാല്‍ ഇന്ന് കാലാവസ്ഥ തെളിഞ്ഞതായതോടെ രാത്രിയിലും തിരച്ചില്‍ നടത്തുകയായിരുന്നു. മടങ്ങാനിരുന്ന സൈന്യം തിരച്ചില്‍ വേഗത്തിലാക്കിയിരുന്നു. പക്ഷേ ്അവസാനം നിരാശയായിരുന്നു ഫലം. മൂന്ന് സിഗ്നലുകളായിരുന്നു മൊത്തം ലഭിച്ചത്.
പരിശോധനയ്ക്കായി ഫ്‌ളഡ് ലൈറ്റ് അടക്കം എത്തിച്ചിരുന്നു. മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍ നിന്നായിരുന്നു സിഗ്നല്‍ ലഭിച്ചത്. അതിന് ശേഷം ഇവിടെ നിന്ന് ആളുകളെ എല്ലാം ഒഴിപ്പിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ വളരെ സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലും മണ്‍ കൂമ്പാരത്തിനുമിടയില്‍ നിശ്ചിത താഴ്ച്ചയിലും പരപ്പിലും മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവ ജീവനോടെയുണ്ടെങ്കില്‍ റഡാറില്‍ സിഗ്നല്‍ കാണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ലഭിച്ച സിഗ്നലുകള്‍ ഒന്നും മനുഷ്യന്റേതാണെന്ന് ഉറപ്പിക്കാനായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ 340 ആയി ഉയര്‍ന്നിരിക്കുകയാണ്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച സൈന്യം, എന്‍ഡിആര്‍എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഉള്‍പ്പെടെ നാല്‍പ്പത് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.
മുണ്ടക്കൈ ജങ്ഷന് മുകളിലുള്ള പുഞ്ചിരിമട്ടത്തിന് മുകള്‍ഭാഗത്തുള്ള പരിശോധനയാണ് നടത്തിയത്. 74 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത്തരത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരടെ മൃതദേഹങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. മേപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഈ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.












Click it and Unblock the Notifications