Wayanad Landslide | വയനാട് ഉരുള്‍പൊട്ടല്‍: 'ഞങ്ങള്‍ 200 പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്, രക്ഷിക്കണം'
മേപ്പാടി: വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം പേരെന്ന് ചൂരല്‍മല വാർഡ് മെമ്പർ നൂറുദ്ധീന്‍. "റിസോർട്ടിലെ ജീവനക്കാരും നാട്ടുകാരുമായ ഇരുന്നൂറോളം പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. എത്രയും വേഗം ഞങ്ങളെ രക്ഷപ്പെടുത്തി പുറത്ത് എത്തിക്കാനുള്ള നടപടിയുണ്ടാകണം" ട്രീവാലി റിസോർട്ടില്‍ നിന്ന് നൂറുദ്ധീന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
അപകടമുണ്ടായതോടെ നാട്ടുകാർ അടക്കം ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. വീട് തകർന്നും മറ്റും പരിക്കേറ്റ നിരവധി ആളുകള്‍ തങ്ങളുടെ കൂടെയുണ്ട്. അതില്‍ തലയ്ക്ക് പരിക്കേറ്റവരും കൈക്കും കാലിനും പരിക്കേറ്റവരുമുണ്ട്. തകർന്ന് വീണ വീടുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകും. രക്ഷാപ്രവർത്തകരൊന്നും ഇവിടെ എത്തിയിട്ടില്ല. ഉടന്‍ പൂർണ്ണ സജ്ജമായ രക്ഷാപ്രവർത്തക സംഘം ഇവിടെ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications