'ഞങ്ങൾ അവർക്കൊപ്പമാണ്, തെറ്റിധാരണ ഉണ്ടായി'; ഗൗതമിയുടെ രാജിയിൽ പ്രതികരിച്ച് അണ്ണാമലൈ
ചെന്നൈ; നടി ഗൗതമിയുടെ രാജിയിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഗൗതമി തെറ്റിധരിക്കപ്പെട്ടതാണെന്നും തങ്ങളുടെ പൂർണ പിന്തുണ അവർക്കാണെന്നും അണ്ണാമലൈ പറഞ്ഞു.
'ഞാൻ ഗൗതമിയുമായി ഫോണിൽ സംസാരിച്ചു. വളരെ വേഗത്തിൽ തന്നെ നടപടി വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ആരോപണത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവരെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ മനസിലാക്കുന്നത് ചില ബി ജെ പി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ്.ഞങ്ങളാരും അയാളെ സംരക്ഷിക്കില്ല. അവർ തെറ്റിധരിക്കപ്പെട്ടിട്ടുണ്ട്', അണ്ണാമലൈ പറഞ്ഞു.

'പോലീസ് ഇത് പരിശോധിച്ച് നടപടിയെടുക്കണം. പ്രതിയെ സംരക്ഷിക്കാൻ ബി ജെ പിയിൽ ആരും ശ്രമിക്കുന്നില്ല, അയാൾക്ക് ബി ജെ പിയുമായി ബന്ധമില്ല. പ്രതി 25 വർഷമായി ഗൗതമിക്കൊപ്പം സുഹൃത്തായി ഉണ്ടായിരുന്നു, അയാൾ വഞ്ചിച്ചു. ഗൗതമിയും അയാളും തമ്മിലുള്ള കേസിൽ ഞങ്ങൾ ഗൗതമിക്കൊപ്പമാണ്', അണ്ണാമലൈ പറഞ്ഞു.
തന്നെ വഞ്ചിച്ച് സ്വത്തുക്കളും രേഖകളും കൈക്കാല ബി ജെ പി നേതാവ് സി അളഗപ്പനെ പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പാർട്ടിയുമായി 25 വർഷം നീണ്ട് നിൽക്കുന്ന ബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് ഗൗതമി പറഞ്ഞത്. '25 വർഷം മുമ്പാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും, പാർട്ടിയിലെ എന്റെ പ്രവർത്തനങ്ങളിൽ എനിക്ക് അഭിമാനമുണ്ട്. ഇന്നേവരെ എന്റെ ജീവിതം സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെയാണ് കടന്ന് പോയത്. വളരെ അധികം ഹൃദയ വേദനയോട് കൂടിയാണ് ഞാൻ ബിജെപി വിടാൻ തീരുമാനിച്ചത്. 'പാർട്ടിയിൽ നിന്നോ നേതാക്കളിൽ നിന്നോ എനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് മാത്രമല്ല എന്നോട് വിശ്വാസ വഞ്ചന കാണിക്കുകയും എന്റെ ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്ത വ്യക്തിയെ പാർട്ടി നേതാക്കളിൽ ചിലർ സഹായിക്കുന്നതായി ഞാൻ മനസിലാക്കുകയും ചെയ്തു', രാജിക്കത്തിൽ അവർ പറഞ്ഞു.
തന്റെ 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി അളഗപ്പനെതിരെ ഗൗതമി പരാതി നൽകിയിരുന്നു.'തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തനിക്ക് സ്വത്തുക്കളുണ്ട്. ആരോഗ്യനില മോശമായതിനാലും മകളുടെ ആവശ്യങ്ങൾക്കുമായി ഇതിൽ 46 ഏക്കർ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. സ്ഥലം വിൽക്കാനും മറ്റും സഹായം വാഗ്ദാനം ചെയ്ത് അളഗപ്പനും ഭാര്യയും തന്നെ സമീപിച്ചിരുന്നു. ഇരുവരേയു വിശ്വസിച്ച താൻ അവർക്ക് പവർ ഓഫ് അറ്റോണി നൽകി. എന്നാൽ ഇവർ തന്റെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നായിരുന്നു ഗൗതമി പരാതിയിൽ ആരോപിച്ചത്.












Click it and Unblock the Notifications