'കേരളത്തിലും എൻസിപി എൻഡിഎക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ': കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലും എൻ സി പി എൻ ഡി എയ്‌ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. എൻ സി പി ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം വരികയാണെങ്കിൽ മാത്രമേ അവർക്ക് പ്രസക്തി ഉണ്ടാവുകയുള്ളൂവെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
'എൻ സി പിയിൽ ഭിന്നതയുണ്ട്. ഒരു എം എൽ എയുടെ നേതൃത്വത്തിൽ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുന്നുണ്ട്. എൻ സി പി ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം വരികയാണെങ്കിൽ അവർക്കൊരു പ്രസക്തിയുണ്ടാകും. ഞങ്ങൾ പ്രതീക്ഷിക്കുന്നത് എൻ സി പി ദേശീയ തലത്തിലെ മാതൃക സ്വീകരിച്ച് അവർ കേരളത്തിലും എൻ ഡി എയോടൊപ്പം ചേരുമെന്നാണ്.

എൻ സി പിക്കാരൻ അല്ലാത്തൊരാൾ പാർട്ടിയിൽ വന്ന് പാർട്ടി കയ്യടക്കിവെച്ചിരിക്കുകയാണെന്നാണ് പാർട്ടി നേതാക്കൾ പരാതിപ്പെടുന്നത്. കേരളത്തിൽ എൻ സി പി ചെറിയ പാർട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയായിരുന്നു. അതെല്ലാം നശിപ്പിച്ചുവെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. ഗൗരവതരമായ ആരോപണം തന്നെയാണത്. എൻ ഡി എ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ട പലരോടും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. കുത്തിതിരിപ്പുണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് വരും', കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം എൻ സി പി കേരള ഘടകം ഇടതുമുന്നണിയിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി. പാര്‍ട്ടിയുടെ ലക്ഷ്യം ബി ജെ പിക്കെതിരായ പോരാട്ടമാണെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. അജിത് പവാര്‍ അധികാര രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം എന്‍ സി പി ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിത്തന്നെ തുടരും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പിളര്‍പ്പ് മഹാരാഷ്ട്ര ഘടകത്തില്‍ മാത്രമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. അജിത് പവാർ അധികാരമോഹിയാണെന്നും ശരദ് പവാറിന് മാത്രമാണ് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ഉള്ളതെന്നും പിസി ചാക്കോയും പ്രതികരിച്ചു.
തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കമാണ് മുംബൈയിൽ ഇന്ന് അരങ്ങേറിയത്. 29 എംഎൽഎമാർക്കൊപ്പം അജിത് പവാർ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications