ചുഴലിക്കാറ്റ് തീവ്രമായി, നാളെ രാവിലെ 110 കിലോമീറ്റർ വേഗത്തിൽ കരയിലേക്ക്; സംസ്ഥാനത്ത് മഴ ശക്തമാകും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാനഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് നൽകി. നിലവിൽ തീവ്ര ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിന് സമീപം ചെന്നൈയിൽ നിന്ന് 90 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വടക്ക് ദിശമാറി തെക്ക് ആന്ധ്രാപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് നെല്ലൂരിനും മച്ചലി പട്ടണത്തിനും ഇടയിൽ നാളെ രാവിലെ മണിക്കൂറിൽ പരമാവധി 110 കിലോ മീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറയിപ്പിൽ പറയുന്നു.












Click it and Unblock the Notifications