'പത്ത് പേര്‍ക്ക് വീട് വെച്ച് കൊടുക്കാനല്ല പോകുന്നത്', കോടീശ്വരൻ ദിനേശ് കുമാറിന് പ്ലാൻ വേറെ
കായംകുളം: 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യം തേടിയെത്തിയ കായംകുളം സ്വദേശി ദിനേശ് കുമാറും കുടുംബവും ആ സന്തോഷം ആഘോഷിച്ച് തുടങ്ങിയിട്ടേ ഉളളൂ. ലോട്ടറി വഴി നേരത്തെ ചെറിയ സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഇത്ര വലുതൊന്ന് ദിനേശിന് ഇതാദ്യമായാണ്. കോടികള്‍ കൊണ്ട് ഇനിയെന്താണ് ഭാവി പരിപാടികളെന്ന് ദിനേശ് കുമാറും കുടുംബവും വണ്‍ഇന്ത്യ മലയാളത്തോട് പങ്കുവെയ്ക്കുന്നു.
നഷ്ടപ്പെട്ട ഓണം ബമ്പർ
ഒരു മാസം മുന്‍പാണ് പൂജാ ബമ്പർ ടിക്കറ്റ് എടുത്തത്. അതിനായി കൊല്ലം വരെ പോയി. അവിടെ തന്നെ പോയി എടുക്കണം എന്ന് തോന്നിയിരുന്നു. അടൂര് നിന്നും ഓച്ചിറ നിന്നുമൊക്കെ ടിക്കറ്റുകള്‍ നേരത്തെ എടുത്തിട്ടുണ്ട്. അതിനൊക്കെ ചെറിയ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.
ഓണം ബമ്പര്‍ ചെറിയ വ്യത്യാസത്തിനാണ് ഒന്നാം സമ്മാനം നഷ്ടപ്പെട്ടത്. അന്ന് ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് ആയിരുന്നു സമ്മാനം അടിച്ചത്. ടിക്കറ്റ് എടുക്കുമ്പോള്‍ ബുക്ക് ആയിട്ടാണ് എടുക്കാറുളളത്. അതില്‍ 10 ടിക്കറ്റുണ്ടാകും. ലോട്ടറി എടുത്ത് അഡിക്ട് ആവരുത് എന്നാണ് മറ്റുളളവരോട് പറയാനുളളത്.

'ആരോടും പറഞ്ഞില്ല'
പൂജാ ബമ്പര്‍ നറുക്കെടുത്ത് അരമണിക്കൂറിനകം തന്നെ താന്‍ സമ്മാനമുണ്ടോ എന്ന് നോക്കിയിരുന്നു. ഫോണില്‍ ഉളള ആപ്പില്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ തന്നെ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. അടുത്തൊരു കല്യാണം ഉളളത് കൊണ്ട് ഇന്നത്തെ ദിവസം അങ്ങനെ പോകട്ടെ എന്നോര്‍ത്ത് ആരോടും പറഞ്ഞില്ല.
രാവിലെയാണ് എല്ലാവരേയും അറിയിച്ചത്. കുട്ടികളുടെ സ്‌കൂള്‍ ടൈം കഴിഞ്ഞപ്പോള്‍ അവരോട് പറഞ്ഞു. അവര്‍ക്ക് വിശ്വാസമായില്ല. ലോട്ടറിയെടുത്ത് കാണിച്ചപ്പോളാണ് വിശ്വാസമായത്. ഇതുകൊണ്ട് തങ്ങള്‍ക്കും സഹായമുണ്ടാകും എന്ന് നാട്ടുകാര്‍ക്ക് അറിയുന്നത് കൊണ്ടാണ് സ്വീകരണം തന്നത്.
ഭാവി പരിപാടികൾ
പണം കൈകാര്യം ചെയ്യുന്നതിന് ഒരു രീതിയുണ്ട്. ഗള്‍ഫില്‍ നിന്ന് കോടികള്‍ കൊണ്ട് വന്ന് ഇവിടെ ബിസിനസ്സ് ചെയ്ത് പൊട്ടിപ്പോകുന്നവരുണ്ട്. ചെയ്യേണ്ട രീതിയില്‍ ചെയ്തില്ലെങ്കില്‍ ലോട്ടറിയല്ല, ഏത് പണം ആണെങ്കിലും നഷ്ടപ്പെട്ട് പോകും. ആദ്യം ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത് പിന്നീട് ആലോചിച്ചിട്ട് ചെയ്യും.
ആളുകളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പത്ത് പേര്‍ക്ക് വീട് വെച്ച് കൊടുക്കാനല്ല ഉദ്ദേശിക്കുന്നത്. പകരം ഒരാള്‍ക്ക് ലോണ്‍ ഉണ്ടെങ്കില്‍ അത് അടയ്ക്കാന്‍ സഹായിക്കുകയും പിന്നീട് തിരിച്ച് കിട്ടുകയും ചെയ്യുന്ന തരത്തില്‍ സഹായിക്കും. കുറേ ആളുകള്‍ നേരത്തെ തന്നെ ലിസ്റ്റിലുണ്ട്. ആദ്യമേ എല്ലാം എടുത്ത് എല്ലാവരേയും സഹായിക്കാന്‍ പോയാല്‍ പിന്നെ നമ്മുടെ കയ്യില്‍ ഒന്നുമില്ലാതെ വരും.
അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ദിനേശ് കുമാറിന്റെ കുടുംബം. അച്ഛന് ഇഷ്ടിക കമ്പനിയായിരുന്നു. ഇപ്പോള്‍ ഫാമും മറ്റുമായി പോകുന്നു. അമ്മയുടെ ഒക്കെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ലോട്ടറി കിട്ടിയതെന്ന് ദിനേശ് പറയുന്നു.












Click it and Unblock the Notifications