'ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് എന്ന വ്യാഖ്യാനം എങ്ങനെ വന്നു'; മന്ത്രി എംബി രാജേഷ്
ഹേമാ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെ സിനിമ നയം രൂപീകരിക്കാൻ കോണ്‍ക്ലേവ് നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. കോൺക്ലേവിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്നതിന് മുൻപ് വേട്ടക്കാരേയും ഇരകളേയും ഒരുമിച്ച് ഇരുത്തിയുള്ള കോൺക്ലേവായിരിക്കും നടത്തുക എന്ന വ്യാഖ്യാനങ്ങളൊക്കെ എങ്ങനെ വന്നുവെന്ന് അദ്ദേഹം ചോദിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകളിലേക്ക്- 'ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായൊരു പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് . സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് ഇത്. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം വളരെ വ്യക്തമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ധീരമായ ആര്‍ജവത്തോടെയുള്ള നിലപാടാണ്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്, അവരുടെ റിപ്പോർട്ട് ഉണ്ടായത്.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. കമ്മിറ്റി അധ്യക്ഷ ഹൈക്കോടതിയുടെ വിരമിച്ച ജഡ്ജിയാണ്. നിയമം നന്നായി അറിയുന്ന ആളല്ലേ. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതായി മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അധ്യക്ഷയുടെ നിർദ്ദേശത്തിലാണ് റിപ്പോർട്ട് വൈകാൻ കാരണം.'
സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നതിനെ വളച്ചൊടിക്കാനും തമസ്കരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുള്ളത്. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്നുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നത്?
സർക്കാരിന് വിഷയത്തിൽ ഒറ്റ ഉദ്ദേശമേ ഉള്ളൂ,സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം, അത് കമ്മിറ്റിയുടെ തന്നെ നിർദ്ദേശമാണ്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്.എല്ലാ സംഘടനകളേയും ഒരുമിച്ചിരുത്തുമെന്നാണ്. കേസെടുക്കുന്നതെല്ലാം നിയപരമായി ആലോചിച്ച് ചെയ്യും. നിയമത്തിന് വിധേയമായി മാത്രമേ സർക്കാർ പ്രവൃത്തിക്കൂ' -മന്ത്രി പറഞ്ഞു.
റിപ്പോർട്ടിന് പിന്നാലെ സിനിമാ നയത്തിന്റെ കരട് തയാറാക്കുന്നതിനായി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.തിനായി സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റിയില്‍ സിനിമാ രംഗത്തെ വിവിധ മേഖലകളില്‍പ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെയാണ് നടി പാർവതി ചോദ്യം ചെയ്തത്. ഇരകളേയും വേട്ടക്കാരേയും ഒരമിച്ചിരുത്തി എന്ത് കോൺക്ലേവാണ് സർക്കാർ നടത്താൻ പോകുന്നതെന്നായിരുന്നു പാർവതിയുടെ ചോദ്യം.












Click it and Unblock the Notifications