ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യപുരുഷനെ ഫോണില്‍ വിളിക്കുന്നത് അവിഹിതമല്ല, ക്രൂരത: ഹൈക്കോടതി
കൊച്ചി: ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യ പുരുഷനെ നിരന്തരം ഫോണില്‍ വിളിക്കുന്നത് വിവാഹബന്ധത്തോട് കാണിക്കുന്ന ക്രൂരത ആണെന്ന് ഹൈക്കോടതി. ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഒരാളെ സ്ഥിരമായി ഫോണില്‍ വിളിക്കുന്നു എന്നുള്ളത് കൊണ്ട് ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നതായും ആരോപിച്ച് വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ കുടുംബ കോടതി നേരത്തെ തള്ളിയിരുന്നു.
കുടുംബ കോടതിയുടെ നടപടിയ്‌ക്കെതിരെ ഭര്‍ത്താവ് ഹൈക്കോടതി അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഇരുവര്‍ക്കും വിവാഹമോചനം നല്‍കിയത്. എന്നാല്‍, ഭാര്യ മറ്റൊരാളെ സ്ഥിരമായി ഫോണ്‍ ചെയ്തത് കൊണ്ട് അവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ട് എന്ന പരാതിക്കാരന്റെ ആരോപണം കോടതി തള്ളി. മറ്റൊരാളെ സ്ഥിരമായി ഫോണ്‍ ചെയ്തത് കൊണ്ട് അവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ട് എന്ന നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാഹത്തിന്റെ തുടക്കം മുതല്‍ തന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നും കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 2012 ലാണ് ഒരു കുഞ്ഞുള്ള ഈ ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങളാരംഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി ഭാര്യക്ക് അവിഹിത ബന്ധം ഉള്ളതായി ഭര്‍ത്താവിന് സംശയമുണ്ടായിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് പരിഗണിച്ച കോടതി ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി തെളിയിക്കാന്‍ ഭര്‍ത്താവിന് സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചു.

ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോണ്‍ വിളികള്‍ ഭാര്യ തുടര്‍ന്നു. ഇത്തരത്തില്‍ ഇയാളുമായി ഫോണ്‍ വിളിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ ശേഷവും ഭാര്യ ഫോണ്‍ വിളികള്‍ തുടര്‍ന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. ഒരു പങ്കാളിയുടെ പെരുമാറ്റം മറ്റൊരാളുടെ മനസില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കില്‍ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധം തുടരുന്നത് സുരക്ഷിതമല്ലെന്നും അത് ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി വ്യക്തമാക്കി. ഭാര്യ തന്നോട് കാണിച്ച ക്രൂരത സംബന്ധിച്ച് ഭര്‍ത്താവ് കോടതിയില്‍ വാദിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

2012 നവംബര്‍ മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അതിനാല്‍, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(IA) പ്രകാരം തന്നോട് കാണിച്ച ക്രൂരതയുടെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭാര്യയും ആ വ്യക്തിയും തമ്മില്‍ ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഭര്‍ത്താവിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഇത് അവര്‍ തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം വാദിച്ചു. അതേസമയം വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള കുടുംബ കോടതിയുടെ കണ്ടെത്തലുകളില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

വിവാഹത്തിന് മുമ്പും അതിനു ശേഷവും സഹപ്രവര്‍ത്തകനുമായി ഭാര്യ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഭാര്യ സ്ഥിരമായി മറ്റൊരാളെ വിളിക്കാറുണ്ടായിരുന്നു എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഇരുവരും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇരുവര്‍ക്കുമിടയിലുള്ള ദാമ്പത്യ പ്രശ്നങ്ങളും മൂന്ന് തവണ പിരിഞ്ഞ് ജീവിച്ച ശേഷം കൗണ്‍സിലിങിനെ തുടര്‍ന്ന് വീണ്ടും ഒരുമിച്ച സാഹചര്യവും പരിഗണിക്കുമ്പോള്‍ ഭാര്യ തന്റെ പെരുമാറ്റത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കോടതി വിലയിരുത്തി.












Click it and Unblock the Notifications