റഷ്യന്‍ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചാല്‍ അത്ഭുതം സംഭവിക്കും: എണ്ണവിലയിലുണ്ടാവുക വന്‍ ഇടിവ്
ഉക്രൈന്‍ അധിനവേശത്തിന് പിന്നാലെ പശ്ചാത്ത രാജ്യങ്ങള്‍ ഏർപ്പെടുത്തിയ ഉപരോധം പൊളിക്കാന്‍ വിവിധ തരത്തിലുള്ള തന്ത്രങ്ങളാണ് റഷ്യ പ്രയോഗിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്രൂഡ് ഒയില്‍ വിലയില്‍ വരുത്തിയ ഇടിവ്. അന്താരാഷ്ട മാർക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ ഉയർന്ന് നില്‍ക്കുമ്പോഴാണ് വിലകുറച്ചുള്ള റഷ്യയുടെ ഈ നീക്കം.
റഷ്യയുടെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ച് ഏറെ അനുകൂല ഘടകമായേക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒരു വശത്ത് നേട്ടമുണ്ടാവുമ്പോള്‍ തന്നെ മറുവശത്ത് നിറയെ വെല്ലുവിളികളും ഈ ഇടപാടില്‍ ഇന്ത്യക്കുണ്ട്.

ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നടപ്പ് സാമ്പത്തിക വർഷം ഫെബ്രുവരി വരെ 105.8 ബില്യൺ ഡോളർ ചെലവിൽ 193.5 ദശലക്ഷം ടൺ ക്രൂഡ് ഓയലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. മിഡിൽ ഈസ്റ്റിൽ നിന്നും യുഎസിൽ നിന്നുമാണ് രാജ്യത്ത് ക്രൂഡ് ഓയിൽ പ്രധാനമായും എത്തുന്നത്. ഈ കാലയളവിൽ രാജ്യത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ മൊത്തം ഉപഭോഗം 183.3 ദശലക്ഷം ടണ്ണാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

റഷ്യയിൽ നിന്ന് 2021 ആകെ രാജ്യം വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമാണ് വരുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സ്വന്തം ആഭ്യന്തര ഉത്പാദനം അതിലും കൂടുതലാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് നിലവിലുള്ള ക്രൂഡ് ഓയിൽ വിലയിൽ നിന്നും നിലവില്‍ റഷ്യ ബാരലിന് 35 ഡോളർ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി റഷ്യയിൽ നിന്നുള്ള ക്രൂഡ് സപ്ലൈ ഉയർത്തിയാൽ ആഭ്യന്തര എണ്ണവില വർധിക്കുന്നത് തടയാൻ അത് ഇന്ത്യക്ക് സഹായിച്ചേക്കും.

ഇത് സംബന്ധിച്ച ഒരു സൂചന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച നല്‍കുകയും ചെയ്തിട്ടുണ്ട്, "എണ്ണ വില ഉയരുമ്പോൾ, രാജ്യങ്ങൾ അവരുടെ ജനങ്ങൾക്ക് ഗുണകരമായ ഇടപാടുകൾക്കായി നോക്കുന്നത് സ്വാഭാവികമാണ്." എന്നായിരുന്നു വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. "ഞങ്ങൾ 2-3 മാസം കാത്തിരുന്ന് റഷ്യയിലെ ഗ്യാസും എണ്ണയും വാങ്ങുന്ന വൻകിടക്കാരെ നോക്കുകയാണെങ്കിൽ, ലിസ്റ്റ് പഴയതിൽ നിന്ന് വ്യത്യസ്തമാകില്ലെന്ന് ഞാൻ സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിലക്കിഴിവ് വാഗ്ദാനം ചെയ്തതിലൂടെ പ്രാരംഭ ഇടപാടായി ഇന്ത്യ 15 ദശലക്ഷം ബാരൽ എണ്ണ വാങ്ങണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. ചരക്ക് ഗവേഷണ ഗ്രൂപ്പായ Kpler സമാഹരിച്ച ഡാറ്റ അനുസരിച്ച്, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയൊന്നും ഇറക്കുമതി ചെയ്തില്ല, എന്നാൽ മാർച്ച്, ഏപ്രിൽ മാസത്തിലെ കരാറുകൾ ഇതിനകം തന്നെ ആറ് ദശലക്ഷം ബാരലില്‍ എത്തിയിട്ടുണ്ട്.

ഡൽഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഇതിനകം ലിറ്ററിന് 100 രൂപ കടന്ന ആഭ്യന്തര പെട്രോളിയം വില പിടിച്ചുനിർത്താൻ ഇന്ത്യക്ക് റഷ്യ നല്‍കുന്ന വാഗ്ദാനം കണ്ടില്ലെന്ന് വെക്കാന്‍ സാധിക്കില്ല. പെട്രോളിയം വിലയിലെ വർധനവ് മറ്റ് സാധനങ്ങളുടെ വിലയെ ബാധിക്കുന്നതും ഇന്ത്യക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. ഫെബ്രുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.07 ശതമാനമായി ഉയർന്നിരുന്നു. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ടാർഗെറ്റ് ലെവലിനും പുറത്താണ്. പണപ്പെരുപ്പം അതിന്റെ ലക്ഷ്യ പരിധിയായ 4-6 ശതമാനത്തിലേക്ക് കൊണ്ടുവരാൻ ആർബിഐ നിരക്കുകൾ ഉയർത്തേണ്ടി വന്നേക്കും.

റഷ്യ ഉക്രെയ്ൻ ആക്രമിക്കുകയും തുടർന്ന് ആഗോള എണ്ണ വിതരണം ശൃംഖലയില്‍ തടസ്സങ്ങള്‍ നേരിടുകയും ചെയ്ത സമയം മുതൽ ആഗോള എണ്ണ വില ഉയർന്ന നിലയിലാണ്. നിലവിൽ, ബ്രെന്റ് ക്രൂഡ് ബാരലിന് 108.32 ഡോളറാണ്, അതേസമയം ഡബ്ല്യുടിഐ ബാരലിന് 103.62 ആണ് ഈടാക്കുന്നത്. ഫെബ്രുവരി 24-ന് ഉക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രത്യേക സൈനിക നടപടിക്ക് അനുമതി നൽകിയതിന് ശേഷമാണ് 2014-ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ, യുഎസിന്റെ വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ കുതിച്ചുയർന്നതാണ് കണ്ടത്. ഒരു ബാരലിന് 130.50 ഡോളറർ വരെയെത്തി, 2008 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള രൂപ-റൂബിൾ വ്യാപാരത്തെക്കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ സന്ദേശമയയ്‌ക്കൽ സംവിധാനമായ SPFS ഉപയോഗിച്ചാണ് റഷ്യ പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാർ ഇതുവരെ അന്തിമമായിട്ടില്ല. ഈ നീക്കം വിജയത്തിലെത്തിയാല്‍, ഇന്ത്യൻ കയറ്റുമതിക്കാർ റഷ്യയിലേക്കുള്ള അവരുടെ കയറ്റുമതിക്ക് ഡോളറിനോ യൂറോയുടെയോ സ്റ്റാൻഡേർഡ് അന്താരാഷ്ട്ര കറൻസികൾക്ക് പകരം പ്രാദേശിക കറൻസിയിൽ പണം നൽകാന്‍ സാധിക്കും.












Click it and Unblock the Notifications