കെഎസ് ചിത്ര ബിജെപിക്ക് വേണ്ടി ഇറങ്ങുമോ? ഉണ്ണി മുകുന്ദൻ പത്തനംതിട്ടയിൽ..പിടി ഉഷയും പരിഗണനയിലെന്ന്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രം മെനയുകയാണ് ബി ജെ പി. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാൽ നേട്ടം കൊയ്യാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപിക്ക് ലഭിക്കുന്ന സ്വീകാര്യത ബി ജെ പിയുടെ ആത്മവിശ്വാസം വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി നേതാക്കൾക്കൊപ്പം വിവിധ മേഖലയിലെ പ്രമുഖരേയും സ്ഥാനാർത്ഥികളാക്കാനുള്ള ആലോചനയിലാണ് ബിജെപി.
ഒളിമ്പ്യനും എംപിയുമായ പിടി ഉഷ, ഉണ്ണി മുകുന്ദൻ എന്നിവരെയൊക്കെയാണ് ബി ജെ പി പരിഗണിക്കുന്നത്. ഉഷയെ കോഴിക്കോട് മത്സരിപ്പിക്കാനാണ് ആലോചന. നേരത്തേ ശോഭാ സുരേന്ദ്രന് സീറ്റ് നൽകാനായിരുന്നു നീക്കം. എന്നാൽ ഉഷ മത്സരിച്ചാൽ പാർട്ടിക്ക് അതീതമായ വോട്ടുകൾ നേടിയെടുക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. പികെ കൃഷ്ണദാസ് അടക്കമുള്ളവർക്ക് ഉഷയ്ക്ക് വേണ്ടി രംഗത്തുണ്ട്. മത്സരിക്കാൻ അവർക്ക് മേൽ നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയേക്കും.

പത്തനംതിട്ടയിലാണ് ഉണ്ണി മുകുന്ദന്റെ പേര് ശക്തമായി പരിഗണിക്കുന്നത്. തൃശൂരും തിരുവനന്തപുരവും പോലെ ബി ജെ പി പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ഇവിടെ മല്‍സരിച്ചത്. വോട്ടുകള്‍ ഉയര്‍ത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു ബി ജെ പി.
മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെ പേരാണ് ഇവിടെ ആദ്യം പരിഗണിക്കപ്പെട്ടത്. എന്നാൽ ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് ബി ജെ പി കരുതുന്നത്. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അയ്യപ്പന്റെ റോൾ അവതരിപ്പിച്ചത് വലിയ സ്വീകാര്യത നേടാൻ കാരണമായിരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഇത് അനുകൂലഘടകമാണെന്നാണ് ബി ജെ പി കരുതുന്നത്. അതേസമയം താൻ മത്സരിക്കില്ലെന്നാണ് നേരത്തേ ഉണ്ണി മുകുന്ദൻ നിലപാടെടുത്ത്.
അതിനിടെ ഗായിക കെ എസ് ചിത്രയുടെ പേരും പാർട്ടി ആലോചനകകളിൽ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ചിത്രയെ മത്സരിപ്പിക്കാനാണ് ആലോചന. അടുത്തിടെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗായിക രംഗത്തെത്തിയത് വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അവർ സന്നദ്ധയായാൽ മത്സരിപ്പിക്കാമെന്ന ചർച്ചകൾ നടക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് സമുദായത്തിൽ സ്വാധീനമുള്ള നേതാക്കളേയും ബി ജെ പി പരിഗണിക്കുന്നുണ്ട്. സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കൂടുതൽ ചിത്രം തെളിയും. പദയാത്രയുടെ സമാപനത്തോടെ കൂടുതൽ പ്രതിപക്ഷ നേതാക്കൾ പാർട്ടിയിൽ എത്തുമെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.












Click it and Unblock the Notifications