സംഘപരിവാറിനുവേണ്ടി അരാജകത്വം ഉണ്ടാക്കാനാണെങ്കില്‍ നടക്കില്ല: ഗവർണ്ണർക്കെതിരെ എംഎ ബേബി
തിരുവനന്തപുരം: സിമാരോട് രാജിവെക്കാന്‍ നിർദേശിച്ച ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് എം എ ബേബി. നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാൻസലർമാരോട് നാളെ രാവിലെ പതിനൊന്നരയ്ക്കുള്ളിൽ രാജിവയ്ക്കണമെന്ന് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നതെന്നാണ് എംഎ ബേബി ഫേസ്ബുക്കില്‍ കുറിക്കുന്നത്.
സിഎച്ചിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ പാലാ ബിഷപ്പോ? നടന്നത് എന്ത്, ചെറിയാന് ഫിലിപ്പ് പറയുന്നു
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുമാന്യരായ പണ്ഡിതരാണ് സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ആവുന്നത്. വിദ്യാഭ്യാസത്തോടും അറിവിനോടും ബഹുമാനമുള്ളവർ ഈ സ്ഥാനത്തെ ബഹുമാനിക്കും. പണ്ഡിതവരേണ്യനായ പ്രൊഫ. ഇർഫാൻ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകർഷതയും വെളിപ്പെടുത്തി. അതേ അപകർഷതയാണ് കേരളത്തിലെ വൈസ് ചാൻസലർമാരോട് ഗവർണർ ഇപ്പോൾ കാണിക്കുന്നത്.
സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ല .കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്നം ആണിത്. ജനാധിപത്യകേരളം എന്ത് വില കൊടുത്തും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും എംഎ ബേബി കുറിച്ചു.
വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണർ /സംഘ പരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണമെന്നാണ് ഡി വൈ എഫ് ഐ പ്രതികരിച്ചത്. കേരള നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള വിവിധ പദ്ധതികളുമായി സർവ്വകലാശാലകൾ മുന്നോട്ട് പോവുകയാണെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയിൽ തന്നെ NAAC ഗ്രേഡിങ്ങിൽ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ സർവ്വകലാശാലകൾ . ഇങ്ങനെ രാജ്യത്തിന് മാതൃകയാവുന്ന സർവ്വകലാശാലകളെ കേവല രാഷ്ട്രീയ അജണ്ട വെച്ച് തകർക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശവും മറ്റും ഇല്ലാതാക്കി ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിച്ച് തനിക്കെന്തോ വലിയ അധികാരം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്.
ഭരണഘടനാ വിരുദ്ധമായി മാത്രം പ്രവർത്തിക്കുന്ന ഗവർണ്ണറെ പിൻവലിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.