പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപോയ ആളെ തിരിച്ചെത്തിച്ചു, ഇയാള്‍ക്കെതിരെ കേസെടുക്കും
പത്തനംതിട്ട; സംസ്ഥാനത്ത് കൊറോണ വാറസ് ഭീതി തുടരുന്നു. പത്തനംതിട്ടയില്‍ ഇന്ന് രാവിലെയോടെ രണ്ട് വയസുള്ള കുട്ടിയെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത് ഇടപഴകിയ കുട്ടിയെ ആണ് ഐസോലേഷനിലേക്ക് മാറ്റിയിരിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Recommended Video
അതിനിടെ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ തുടരവേ ചാടിപോയ യുവാവിനെ അധികൃതര്‍ തിരിച്ചെത്തിച്ചു. ഇയാള്‍ക്കെതിരെ കേസെടുക്കും. വിശദാംശങ്ങളിലേക്ക്

റാന്നി സ്വദേശി
ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളുമായി അടുത്ത ഇടപഴകിയിരുന്ന റാന്നി വെച്ചൂച്ചിറ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. റാന്നി സ്വദേശികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട ആളുകളുടെ പട്ടിക ജില്ലാ ഭരണകുടം തയ്യാറാക്കിയിരുന്നു. ഇതില്‍ പെട്ടയാളാണ് യുവാവ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു ഇയാളെ നിരീക്ഷിച്ചിരുന്നത്.

ചാടിപ്പോയി
രക്തപരിശോധനയ്ക്കായി സാമ്പിളുകള്‍ എടുക്കാന്‍ അധികൃതര്‍ ഒരുങ്ങിയതോടെ യുവാവ് ആദ്യം ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട്
ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതിനിടെ തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഇയാള്‍ വാര്‍ഡില്‍ നിന്നും ചാടിപോകുകയായിരുന്നു. ആശുപത്രി അധികൃതരെ പറ്റിച്ചാണ് ഇയാള്‍ വാര്‍ഡിന് പുറത്തിറങ്ങിയത്.

ആശുപത്രിയിലേക്ക് മാറ്റി
ഇയാള്‍ തിരികെ വരാതായതോടെ ആശുപത്രി അധികൃതര്‍ ജില്ലാ ഭരണകുടത്തെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിക്കും ഐസോലേഷന്‍ വാര്‍ഡിനും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ ഇയാളെ പോലീസ് കണ്ടെത്തി. ഇയാളെ വീണ്ടും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേസെടുക്കും
രാത്രി വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഇടപെട്ടവരേയും നിരീക്ഷിക്കും. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. നിരീക്ഷണത്തില്‍ നിന്നും ചാടിപോയ ആള്‍ക്കെതിരേയും കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

5 ദിവസത്തേക്ക് ഒഴിവാക്കണം
അതിനിടെ ജില്ലയില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു. 5 ദിവസത്തേക്ക് മതപരമായ ചടങ്ങുകളും പൊതുപരിപാടികളും ഒഴിവാക്കണം. കുറഞ്ഞത് 15 ദിവസത്തേയ്ക്ക് പൊതുപരിപാടികളും മതപരമായ ചടങ്ങുകളും യോഗങ്ങളും നിര്‍ത്തിവയ്ക്കൻ കളക്ടറേറ്റില്‍ ചേര്‍ന്ന മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

കുറച്ച് ആളുകള്‍ മാത്രം
ജില്ലയിലെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ രോഗബാധിത രാഷ്ട്രങ്ങളില്‍ നിന്നും വന്നവരോ അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോ പങ്കെടുക്കാതിരിക്കാനും രോഗം പടരാതിരിക്കാനുമാണ് ഈ നിര്‍ദേശം.

പങ്കെടുക്കരുത്
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പനി, ചുമ മുതലായ രോഗലക്ഷണങ്ങളുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുക.ഞായറാഴ്ച പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് വളരെ കുറച്ച് ആളുകളെ മാത്രം ഉള്‍ക്കൊള്ളിക്കുക.ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണം.കുര്‍ബാനയില്‍ അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നത് രണ്ട് ആഴ്ചത്തേക്ക് മാറ്റിവയ്ക്കുമെന്ന് മതമേലധ്യക്ഷന്മാര്‍ അറിയിച്ചതായി കളക്ടര്‍ പറഞ്ഞു.

വീടുകളില്‍ തന്നെ നിസ്‌കരിക്കണം
ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവം, അന്നദാനം, സപ്താഹം, സമൂഹസദ്യ തുടങ്ങിയ പരിപാടികള്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കണം ഒഴിവാക്കാന്‍ പറ്റാത്ത മതപരമായ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തണം.മുസ്ലീം പള്ളികളില്‍ ഹൗളുകളിലെ വെള്ളത്തിലൂടെ രോഗം പടരാന്‍ ഇടയുള്ളതിനാല്‍ വീടുകളില്‍ തന്നെ നിസ്‌കരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications