യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ കേസ്, യുവതി റിമാൻഡിൽ
കോവളം: വീട്ടിലേക്ക‌് വിളിച്ച് വരുത്തി മുഖത്ത് മുളക് പൊടിയെറിഞ്ഞ് ദേഹത്ത് തിളച്ച വെള്ളമൊഴിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ് യുവാവ് മരിച്ച കേസിൽ അറസ്റ്റിലായ യുവതിയെ റിമാന്റ് ചെയ്‌തു. കോവളം കമുകിൻകുഴി വലിയകുളത്തിൻകര സ്വദേശിയായ നാദിറയെയാണ് (30) റിമാൻഡ് ചെയ്തത്. തിരുവല്ലം ഇടയാർ മണലി വീട്ടിൽ ബാബുവാണ് (36) പൊള്ളലേറ്റ് മരിച്ചത്.കഴിഞ്ഞ മാർച്ച് 18നാണ് ഇയാൾ മരിച്ചത്.ബാബു മരിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നാദിറയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബാബുവിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടര്ന്നായിരുന്നു അറസ്റ്റ്.

ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. നാദിറയും മരിച്ച ബാബുവും കോവളം പാലസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിൽ പണമിടപാടുണ്ടായിരുന്നതായും തിരുവല്ലം പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ബാബുവിനെ വീട്ടിൽ വിളിച്ചുവരുത്തി മുഖത്ത് നാദിറ മുളക് പൊടി വിതറുകയും ദേഹത്ത് തിളച്ച വെള്ളമൊഴിക്കുകയും ചെയ്തത്.
വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ ബാബുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവ ദിവസം തന്നെ നാദിറയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.












Click it and Unblock the Notifications