വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ!! കസ്റ്റഡിയിലുള്ള ഭർത്താവിന് ബന്ധമില്ല!! അപ്പോൾ മരിച്ചത്?
ശ്വാസ തടസം മൂലമാണ് ജയരേഖ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൈറോയിഡും ശ്വാസം മുട്ടലും അനുബന്ധ രോഗങ്ങളും ഇവർക്കുണ്ടായിരുന്നു.
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന ഭർത്താവിനെ വിട്ടയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീട്ടമ്മയുടെ ഭർത്താവിനെ വിട്ടയച്ചത്. മരണകാരണം ശ്വാസതടസമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
കൂവപ്പടി കൂടാലപ്പാട് മത്തായി കവലയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വാനപുരം കല്ലറ പാങ്കോട് ശാസ്താംകുന്നേൽ രമാകാന്തന്റെ ഭാര്യ ജയരേഖയെയാണ് ശനിയാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ രമാകാന്തനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശ്വാസ തടസം മൂലമാണ് ജയരേഖ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൈറോയിഡും ശ്വാസം മുട്ടലും അനുബന്ധ രോഗങ്ങളും ഇവർക്കുണ്ടായിരുന്നു. രണ്ടു വർഷമായി മരുന്ന് കഴിക്കുന്നുണ്ട്. ഭർത്താവുമായുള്ള വഴക്കിനിടെ മാനസിക സംഘർഷം മൂലം ശ്വാസതടസം കൂടിയതാണ് മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശനിയാഴ്ച രാത്രിയാണ് ജയരേഖയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചതിന് സമാനമായി വായിൽ നിന്ന് നുരയും പതയും വന്നിട്ടുണ്ടായിരുന്നു. തുടർന്ന് പ്ലസ്ടു വിദ്യാർഥിയായ മകനും അയൽക്കാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മാനസിക സംഘർഷത്തിനിടെ ശ്വാസകോശത്തിൽ രൂപം കൊണ്ട ദ്രാവകമാണ് നുരയും പതയുമായി പുറത്തേക്ക് വന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രമാകാന്തനെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ സാംപിൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലത്തിൽ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.