അരിച്ചാക്ക് ഒറ്റയ്ക്ക് ചുമലിലേറ്റി യതീഷ് ചന്ദ്ര; പ്രളയകാല വീഡിയോകളും വൈറൽ
തൃശൂർ: ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചത് മുതൽ സുരക്ഷാ ചുമതല വഹിക്കുന്ന എസ് പി യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിൽ താരമാണ്. കേന്ദ്രമന്ത്രിയെന്നോ രാഷ്ട്രീയ നേതാക്കളെന്നോ നോക്കാതെ യതീഷ് ചന്ദ്രയെടുത്ത ഉറച്ച നിലപാടുകളും മാസ്സ് ഡയലോഗുകളുമാണ് അദ്ദേഹത്തിന് കൈയ്യടി നേടിക്കൊടുത്തത്.
കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ മുതൽ ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല വരെ യതീഷ് ചന്ദ്രയുടെ നിലപാടുകൾക്ക് മുമ്പിൽ മുട്ടുമടക്കുകയായിരുന്നു. വൈപ്പിൻ സമരത്തിനിടയിലും അങ്കമാലി ഹർത്താലിലും കണ്ടതിൽ നിന്നും വ്യത്യസ്തമായൊരു മുഖമായിരുന്നു ശബരിമലയിൽ യതീഷ് ചന്ദ്രയ്ക്ക്. എസ് പിയുടെ പഴയകാല വീഡിയോകളും മാസ് ഡയലോഗുകളും കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

ശബരിമലയിലെ നിലപാടുകൾ
ശബരിമലയിൽ ദർശനം നടത്താൻ എത്തുന്ന ഭക്തരെ തടയില്ലെന്നും എന്നാൽ സ്ത്രീകളുടെ തലയിൽ തേങ്ങയുടയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു യതീഷ് ചന്ദ്രയുടെ ആദ്യ മാസ് ഡയലോഗ്. ജാമ്യത്തിറങ്ങിയ ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകാനായി എത്തിയപ്പോൾ ബസ് തടഞ്ഞ് പ്രശ്നമുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് കടത്തിവിട്ടത്. നിലയ്ക്കലിൽ കെ സുരേന്ദ്രനെ തടഞ്ഞതും ഇതേ ഐപിഎസ് കാരനാണ്.

കേന്ദ്രമന്ത്രിയോട് തർക്കം
കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് പോലും തെല്ല് അയവില്ലാതെ ഉറച്ച് നിന്ന യതീഷ് ചന്ദ്ര ബിജെപി നേതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കേന്ദ്ര നേതാക്കളെ ഇറക്കി ശബരിമല സമരം കത്തിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ ബിജെപിക്ക് ശക്തമായ തിരിച്ചടി ആയിരുന്നു ഇത്. മന്ത്രിക്കൊപ്പം വന്ന സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ മന്ത്രിയും പരിവാരങ്ങളും കെഎസ്ആർടിസിലാണ് പമ്പയിലേക്ക് പോയത്. യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിരിക്കുകയാണ് കേന്ദ്രമന്ത്രി.

മുഖം നോക്കാതെ നടപടി മുൻപും
ഒരു കാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര. എൽഡിഎഫ് നടത്തിയ ഹർത്താൽ ദിവസം സിപിഎം പ്രവർത്തകനെ തല്ലിച്ചതച്ചതിന്റെ പേരിലാണ് യതീഷ് ചന്ദ്ര ആദ്യം വാർത്തകളിൽ നിറയുന്നത്. ദേശീയ പാത ഉപരോധിക്കരുതെന്ന് ആദ്യം പ്രവർത്തകരോട് അഭ്യർത്ഥിച്ചെങ്കിലും പിന്മാറാതെ വന്നപ്പോൾ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. മുതിർന്ന പ്രവർത്തകർക്കടക്കം ലാത്തിച്ചാർജ്ജിൽ പരുക്കേറ്റു. രൂക്ഷ വിമർശനമാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഉന്നയിച്ചത്.

വൈപ്പിൻ സമരത്തിലും വില്ലൻ
ഐഓസി പ്ലാന്റിനെതിരെയുള്ള സമരത്തിനിടെയാണ് യതീഷ് ചന്ദ്ര വീണ്ടും വാർത്തകളിൽ നിറഞ്ഞത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും യതീഷ് ചന്ദ്ര തല്ലിച്ചതച്ചു എന്നാണ് പരാതി ഉയർന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ യതീഷ് ചന്ദ്രക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

സംഘപരിവാറിന്റെ ശത്രു
അങ്കമാലിയിൽ സിപിഎം പ്രവർത്തകനെ തല്ലിച്ചതച്ചപ്പോൾ പിന്തുണച്ച ബിജെപിക്കാരുടെ മുഖ്യശത്രുവാണ് യതീഷ് ചന്ദ്രയിന്ന്. ശബരിമലയിൽ സംഘപരിവാറിനെ വരിഞ്ഞ് മുറുക്കി സകല തന്ത്രങ്ങളും പൊളിച്ചു. യതീഷ് ചന്ദ്ര നമ്പർ വൺ ക്രമിനൽ ആണെന്നും കശ്മീരിലേക്ക് അയക്കണമെന്നുമാണ് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ പറഞ്ഞത്. അധ്യക്ഷൻ ശ്രീധരൻ പിള്ളയാകട്ടെ കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.

സന്നിധാനത്തും ആരാധകർ
മുപ്പതാം തീയതി വരെയാണ് ശബരിമലയിൽ യതീഷ് ചന്ദ്രയ്ക്ക് ചുമതലയുള്ളത്. കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് പ്രാർത്ഥിക്കാനായി എത്തിയ യതീഷ് ചന്ദ്രയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. യതീഷ് ചന്ദ്രയ്ക്കൊപ്പം സെൽഫിയെടുക്കാനും ആളുകളുടെ തള്ളിക്കയറ്റമായിരുന്നു. കേരളത്തിനകത്ത് മാത്രമല്ല പുറത്തും യതീഷ് ചന്ദ്രയ്ക്ക് ആരാധകരുണ്ട്.

പ്രളയ കാലത്തെ വീഡിയോ
മുഖം നോക്കാതെ നടപടിയെടുക്കാൻ മാത്രമല്ല, മേലനങ്ങി പണിയെടുക്കാനും മടിയില്ലെന്ന് യതീഷ് ചന്ദ്രയ്ക്കെന്നാണ് വൈറലായ പുതിയ വീഡിയോ വ്യക്തമാക്കുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസ സാമഗ്രികൾ നിറച്ച ചാക്കുകെട്ട് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന യതീഷ് ചന്ദ്രയുടെ വീഡിയോയാണിത്. നിരവധിയാളുകളാണ് ഇത് ഷെയർ ചെയ്യുന്നത്.
വീഡിയോ
വൈറലാകുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ












Click it and Unblock the Notifications