ലക്ഷങ്ങള്‍ പൊടിച്ചും 300 പവന്‍ നല്‍കിയും വിവാഹം...! ആഡംബര കാര്‍..ഗള്‍ഫ് യാത്രകള്‍..!ഗീതാ ഗോപി പെടും!
തൃശൂര്‍: മകളുടെ ആഡംബര വിവാഹത്തിന്റെ പേരില്‍ കുഴപ്പത്തിലായ സിപിഐയുടെ എംഎല്‍എ ഗീതാ ഗോപിക്കെതിരെ പരാതി. നാട്ടിക എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സിനും ആദായ നികുതി വകുപ്പിനും പരാതിയ ലഭിച്ചിരിക്കുന്നത്. ഇതോടെ ഇടത് പക്ഷ എംഎല്‍എ കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണ്.

വിവാഹം വിവാദത്തിൽ
നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. ആഢംബര വിവാഹങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ മകളുടെ വിവാഹം ഇത്തരത്തില്‍ നടത്തിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി.

300 പവന്‍ സ്വര്‍ണ്ണം
ലക്ഷങ്ങള്‍ ചിലവാക്കിയും 300 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയും വിവാഹം നടത്താനുള്ള പണത്തിന്റെ ്‌സ്രോതസ്സ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് വിജിലന്‍സിനും ആദായ നികുതി വകുപ്പിനും ഇപ്പോള്‍ പരാതി ലഭിച്ചിരിക്കുന്നത്. ബിജെപിയും യൂത്ത് കോണ്‍ഗ്രസ്സുമാണ് പരാതിക്കാര്‍.

ആഡംബര കാര്‍, ഗള്‍ഫ് യാത്ര
എംഎല്‍എ അടുത്തിടെ ആഡംബര കാര്‍ വാങ്ങിയതും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല അടുത്തിടെ ഗീതാ ഗോപി എംഎല്‍എ നടത്തിയ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകളും സംശയത്തിന്റെ മുനയിലാണ്.

പെട്ടത് സിപിഐ
സംഭവത്തില്‍ സിപിഐ നേതൃത്വം എംഎല്‍എയോട് വിശദീകരണം തേടിയിരുന്നു. എംഎല്‍എയുടെ മകള്‍ക്ക് വിവാഹ സമയത്ത് 50 പവന്‍ മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബാക്കി സ്വര്‍ണം സമ്മാനമായി ലഭിച്ചതാണത്രേ.

സ്വർണ്ണം സമ്മാനം
ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി നല്‍കിയതാണ് ബാക്കി സ്വര്‍ണം. അവയുടെ കണക്കെടുത്തില്ലെന്നും കുടുംബം അവകാശപ്പെടുന്നു. മാത്രമല്ല വിവാഹ സദ്യയും ആഢംബര പൂര്‍ണമായിരുന്നില്ലെന്നാണ് പറയുന്നത്.

വിശദീകരണം തേടി
സദ്യയൊരുക്കിയത് സമുദായക്കാര്‍ തന്നെയാണ്. സദ്യയ്ക്ക് പുറത്ത് കരാര്‍ കൊടുത്തിട്ടില്ലെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്തായാലും വിശദീകരണം നല്‍കാന്‍ എംഎല്‍എയ്ക്ക് പാര്‍ട്ടി രണ്ട് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

പാർട്ടിക്കുള്ളിലും വിമർശനം
ആഡംബര വിവാഹങ്ങള്‍ക്കെതിരെ സിപിഐ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ ലളിത വിവാഹം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അതിനിടെയാണ് പാര്‍ട്ടി എംഎല്‍എ മകളെ ആഢംബരമായി വിവാഹം കഴിപ്പിച്ചത്.

നടപടിക്ക് സാധ്യത
വിവാദം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ എഎംഎല്‍എയ്‌ക്കെതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് അറിയുന്നത്. വിവാഹം വിവാദമാക്കിയത് സിപിഐക്കാര്‍ തന്നെയാണെന്നും അഭ്യൂഹമുണ്ട്.

പ്രമുഖർ പങ്കെടുത്തു
ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്.വിവാഹത്തിന് മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു.സര്‍വാഭരണ വിഭൂഷിതയായാണ് ശില്‍പ്പ വിവാഹ വേദിയില്‍ എത്തിയത്. 95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം

സിപിഐ ചർച്ച ചെയ്യും
ഈ മാസം പത്തിനുചേരുന്ന സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും ആര്‍ഭാട വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.1995ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഗീത ഗോപി നാട്ടിക നിയമസഭ മണ്ഡലത്തിൽ നിന്നും രണ്ടാം തവണയാണ് എംഎൽഎയാകുന്നത്.












Click it and Unblock the Notifications