ജാഗ്രത കുറയാതെ കൊല്ലം, കൊട്ടാരക്കരയിലും ചന്ദനത്തോപ്പിലും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുറന്നു
കൊല്ലം: ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തി ഉണ്ടായത് കൊല്ലം ജില്ലയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. രോഗികളുടെ പ്രതിദിന വർധനവിൽ കുറവ് വരുന്നുണ്ടെങ്കിലും ജില്ലയിൽ ജാഗ്രത തുടരുകയാണ്. കൊല്ലത്ത് കൊട്ടാരക്കരയിലും ചന്ദനത്തോപ്പിലും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
കൊട്ടാരക്കരയില്‍ പുലമണ്‍ ബ്രദറണ്‍ ഹാളില്‍ ആരംഭിച്ച ചികിത്സാ കേന്ദ്രം പി അയിഷാ പോറ്റി എം എല്‍ എ ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 180 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയത്. എട്ട് ഡോക്ടര്‍മാരുടെയും പത്ത് നഴ്സ്മാരുടെയും സേവനമാണ് ലഭ്യമാക്കുക. രണ്ട് ആംബുലന്‍സുകളുമുണ്ട്. സമ്പര്‍ക്ക രോഗബാധ കൂടുന്ന സാഹചര്യത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊട്ടാരക്കര മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്ന് അയിഷാ പോറ്റി എം എല്‍ എ പറഞ്ഞു.

കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കായി പ്രവേശിക്കുന്നവര്‍ക്ക് ശുചിമുറി സൗകര്യം, ഷീറ്റ്, ബെഡ്കവര്‍, ടവ്വല്‍, തലയിണ,ബക്കറ്റ്, സോപ്പ് തുടങ്ങിയവ അടങ്ങിയ കിറ്റ്, കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍, ചൂടുവെള്ളം ലഭിക്കുന്നതിനായി വാട്ടര്‍ ഹീറ്റര്‍ എന്നിവയും പൂര്‍ണ സമയവും ലഭ്യമാണ്. മൂന്ന് ടെലിവിഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര നഗരസഭയുടെ സാമൂഹിക അടുക്കള വഴിയാണ് മൂന്ന് നേരവും സമീകൃത പോഷകാഹാരം നല്‍കുക.
Recommended Video

നെടുമ്പന ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചന്ദനത്തോപ്പ് ഐ ടി ഐ വളപ്പിലെ പുതിയ കെട്ടിടത്തില്‍ സജ്ജമായ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഇവിടെ നൂറോളം കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുള്‍പ്പടെ 18 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ആകെ 1496 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 21347 പേര്‍ നെഗറ്റീവായി.ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications