റൂട്ട് മാപ്പില്‍ പിശക്? രോഗിയുടെ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പില്‍ പിശക് സംഭവിച്ചെന്ന് ആരോപണം
കൊല്ലം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതിൽ കൊല്ലം ഡി.എം.ഒ. ഓഫീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടുകൾ. രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പിൽ പിശക് സംഭവിച്ചുവെന്നാണ് ആരോപണം. സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊല്ലം, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു ഡിഎംഒ ഓഫീസ് നൽകിയ വിവരം. എന്നാൽ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഒപ്പം രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ടു പേരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
യുഎഇയിൽ നിന്നു എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. 12-ന് യുഎഇ യിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുപ്പത്തിയഞ്ചുകാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച സാംപിൾ പോസിറ്റീവാണെന്ന് വ്യാഴാഴ്ച വൈകുന്നേരം ആണ് സ്ഥിരീകരണം ലഭിച്ചത്.

എന്നാൽ, ഇന്നലെ വൈകിട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ വഴി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡി.എം.ഒ. അറിയിച്ചത് രോഗം സ്ഥിരീകരിച്ച വ്യക്തി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാണ് പോയതെന്നാണ്. അവിടെനിന്ന് സാമ്പിൾ ശേഖരിച്ച് വിമാനമാർഗം പുണെയിലെ ലാബിലേക്ക് അയച്ചെന്ന വിവരമാണ് ഡിഎം. നൽകിയത്. പ്രാഥമികമായി വിവരം ശേഖരിക്കുന്ന കാര്യത്തിലും രോഗി എവിടെയെല്ലാം പോയി എന്ന് കണ്ടെത്തുന്നതിലും ഡി.എം.ഒ. ഓഫീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം.
രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു ഓട്ടോയിൽ ആണ് ഈ വ്യക്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഈ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ടാക്സി ഡ്രൈവറേയും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർക്ക് വിമാനയാത്രയ്ക്കിടെ സമ്പർക്കം ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലെയും വൈകിട്ടും ആരോഗ്യപ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും.
ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.












Click it and Unblock the Notifications