'ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം'; രൂക്ഷ വിമർശനവുമായി എം എ ബേബി
കൊല്ലം: പുതിയതായി നിർമിക്കുന്ന പാർലമെന്റിന് മുകളിലെ അശോക സ്തംഭ വിവാദത്തിൽ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിന്റെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലെന്നും എംഎ ബേബി ബേബി പറഞ്ഞു ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിന്റെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു.

അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർഎസ്എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം.

പുതിയ പാർലമെൻറ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കുറ്റൻ അശോക സ്തംഭത്തിന് ശൗര്യം കൂട്ടി രൂപമാറ്റം വരുത്തിയത് വൻ വിവാദമായി. ദേശീയമുദ്രയുടെ യഥാർഥ രൂപവും പുതിയ പാർലമെൻറ് മന്ദിരത്തിൽ അതിന് രൂപമാറ്റം വന്നതും താരതമ്യം ചെയ്ത് പ്രതിപക്ഷം വിമർശനവുമായി രംഗത്തുവന്നിരുന്നു. ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിർമിച്ച കൂറ്റൻ അശോക സ്തംഭമാണ് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്.

ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിട്ടുണ്ട്. ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെ എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. അനാച്ഛാദന ചടങ്ങിനിടെയാണ് പൂജാ കർമങ്ങളിലും പ്രധാന മന്ത്രി പങ്കെടുത്തത്. ഇതും വിവാദത്തിന് കാരണമായിരുന്നു.

1,250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലിമെന്റ് മന്ദിരം നിർമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്തയുടെ പ്രധാന ആകർഷണമായ പാർലിമെന്റ് മന്ദിരം, ടാറ്റ പ്രോജക്ട്സാണ് നിർമിക്കുന്നത്. ശൃംഗേരി മഠത്തിലെ പൂജാരിമാരായിരുന്നു തറക്കല്ലിടലിനു മുമ്പ് ഭൂമിപൂജ നടത്തിയത്. രാജ്യകാര്യങ്ങളിൽ മതതാത്പര്യം കലർത്തിയത് ശരിയല്ലെന്ന വിമർശനം അന്നും ഉയർന്നിരുന്നു.

രാജ്യകാര്യങ്ങളിൽ വ്യക്തിപരമായ മതതാത്പര്യങ്ങൾ കൂട്ടിക്കലർത്തുന്നത് ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരാണെന്നായിരുന്നു വിമർശനം. പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയതിനെ തുടർന്നാണ് സെൻട്രൽ വിസ്റ്റ പദ്ധതി പ്രവൃത്തി തുടങ്ങിയത്. 20,000 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി ഉപേക്ഷിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.












Click it and Unblock the Notifications