ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി; പണം തട്ടുന്നതിന് വേണ്ടി നടത്തിയ കൃത്യമെന്ന് കുറ്റപത്രം
കൊല്ലം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസും, വനം വകുപ്പും പ്രത്യേകമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വനം വകുപ്പാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ ബിആർ ജയൻ വ്യാഴാഴ്ച രാവിലെ 11 ന് തന്നെ പുനലൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റൂറൽ ക്രൈം വിഭാഗം ഡിവൈഎസ്പി എ അശോകനാണ് ഉച്ചയക്ക് മൂന്ന് മണിയോടെ പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പോലീസ് കുറ്റപത്രത്തില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി.
കോടതിയില്‍ സമര്‍പ്പിക്കും
ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രവും പൊലീസ് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. മുന്നൂറിലേറെ രേഖകളും 250 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രത്തില്‍ കൊലാപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള വകുപ്പുകളാണ് സൂരജിനെതിരായി ചുമതിയിട്ടുള്ളത്.
മാപ്പ് സാക്ഷി
ഉത്രയെ അപായപ്പെടുത്താനായി സൂരജിന് പാമ്പുകളെ എത്തിച്ച് നല്‍കിയ കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ കോടതി നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു. ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനഃരാവിഷ്കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ അന്വേഷണ സംഘം നടത്തിയിരുന്നു.
ആദ്യ തവണ
ക്രൈബ്രാഞ്ച് സംഘത്തെ സഹായിക്കാന്‍ വനം, ആരോഗ്യം വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദരും ഉണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചുമായി രണ്ട് തവണയാണ് ഉത്രക്ക് പാമ്പ് കടിയേറ്റത്. ആദ്യ തവണ അണലിയെ കൊണ്ടും രണ്ടാം തവണ മൂര്‍ഖനെ കൊണ്ടുമായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
ഗുളികകള്‍ നല്‍കി
കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല. രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഗുളികകള്‍ നല്‍കി മയക്കിയിരുന്നതായും കുറ്റപത്രത്തില്‍ ഉണ്ട്. ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ് മെയ് ആറിന് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്...
ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്
ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് ഉത്രക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. എന്നാല്‍ അന്ന് മാതാപിതാക്കള്‍ക്ക് ഇതൊരു കൊലപാതക ശ്രമമാണോ എന്ന സംശയം ഒന്നും തോന്നിയിരുന്നില്ല. പിന്നീട് കിലോമീറ്ററുകള്‍ ഇപ്പുറത്തുള്ള സ്വന്തം വീട്ടില്‍ നിന്നും സൂരജ് വന്ന ദിവസം തന്നെ ഉത്രക്ക് പാമ്പ് കടിയേല്‍ക്കുകയും മരിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ക്കും കുടുംബത്തിനും സംശയം ശക്തമാവുകയായിരുന്നു.
Recommended Video
മരിച്ച് കിടക്കുന്നത് അറിയുന്നില്ല
ഉത്ര മരിക്കുന്നതിന് തലേ ദിവസം വീട്ടിലെത്തിയ സൂരജ് അന്ന് രാത്രി 12.30 ന് ശേഷമാണ് ഉറങ്ങിയെന്നാണ് പറഞ്ഞത്. എന്നാല്‍ രാവിലെ 7 മണി കഴിയാതെ എഴുന്നാല്‍ക്കാത്ത സുരജ് അന്ന് രാവിലെ 6 മണിക്ക് തന്നെ ഉണര്‍ന്നു. ചായ ബെഡില്‍ കിട്ടേണ്ടത് നിര്‍ബന്ധമായ സൂരജിന് അന്ന് ചായയും വേണ്ടി വന്നിരുന്നില്ല. മാത്രവുമല്ല, ഉത്ര അരികില്‍ മരിച്ച് കിടക്കുന്നത് അറിയുന്നില്ല.
മുര്‍ഖന്‍ കടിക്കുമ്പോള്‍
മുര്‍ഖന്‍ കടിക്കുമ്പോള്‍ ശക്തമായ വേദന, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കില്‍ അബോധാവസ്ഥയിലായിക്കണം. സൂരജ് വീട്ടിലേക്ക് വരുമ്പോള്‍ കൊണ്ടുവന്ന ബാഗും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഈ ബാഗിനകത്ത് ഒളിപ്പിച്ച ജാറിലാണ് സൂരജ് പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഈ ജാറ് വീടിന്‍റെ പരിസരത്ത് നിന്നും സൂരജിന്‍റെ സാന്നിധ്യത്തില്‍ കണ്ടെത്തിയിരുന്നു.
പോസ്റ്റ് മോര്‍ട്ടം
ഉത്രയുടെ മരണം പാമ്പ് കടിയേറ്റത് മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു. ഉത്രയുടെ ഇടത് കയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായും വിഷം നാഡി വ്യൂഹത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം ബാധിച്ചത് നാഡിവ്യൂഹത്തിനെ ആയതിനാല്‍ മുര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് തന്നെയാണ് മരണമെന്ന് വിലയിരുത്തി.
ശാസ്ത്രീയ തെളിവുകളും
ഉത്രയെ കടിച്ചുവെന്ന് സംശയിക്കപ്പെടുന്ന പാമ്പിന്‍റെ മാസം, വിഷപ്പല്ലുകള്‍ ഉള്‍പ്പടേയുള്ള അവശിഷ്ടങ്ങള്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ രാസപരിശോധനയ്ക്കായി അയച്ച് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ തെളിവുകളും പൊലീസ് തേടിയിരുന്നു.
ബിജെപിയുടെ അവസ്ഥയില്‍ കോണ്‍ഗ്രസിന് ചിരി; വീഴ്ത്താന്‍ നോക്കിയവര്‍ പെടാപാട് പെടുന്നു